കാട്ടുതീ അടുത്ത മാസം കേരളത്തിലെ വനമേഖലയിൽ അതിതീവ്രമാകും. വരൾച്ച രൂക്ഷമായതും വേനൽമഴ കാര്യമായി ലഭിക്കാത്തതും കാരണം കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലാണെന്നും അടുത്ത മാസം 31 വരെ അതീവനിർണായകമാണെന്നും വനം വകുപ്പ് റിപ്പോർട്ട്. താപനില കടുക്കുന്ന സാഹചര്യത്തിൽ കാട്ടുതീ അപകടകരമാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം ആദ്യം ആരംഭിച്ച കാട്ടുതീയുടെ കാലയളവിനുള്ളിൽ (ഫയർ സീസൺ) തീ പടർന്ന 30 സംഭവങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തത്. 5 ഹെക്ടറിനു മുകളിലുള്ള തീപിടിത്തമാണ് വലിയ കാട്ടുതീയായി വനം വകുപ്പ് കണക്കാക്കുക. ഇതുവരെ 60 ഹെക്ടറിൽ താഴെ വനഭൂമി കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അടുത്ത മാസം 31 വരെയാണ് ഫയർ സീസൺ.
ഏറ്റവും കൂടുതൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. കഴിഞ്ഞ മാസം മഞ്ഞും തണുപ്പും ഉണ്ടായതിനാൽ കാര്യമായ കാട്ടുതീ ഉണ്ടായില്ല. ഇത്തവണ കാട്ടുതീ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച്, തടയാൻ ഡിസംബർ മുതൽ വനം വകുപ്പ് നടപടികളെടുത്തു. വനം വകുപ്പിന്റെ എല്ലാ ഡിവിഷനുകളിലും സ്റ്റേഷൻ, റേഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങി. വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് ഫയർ മോണിറ്ററിങ് സെൽ ആരംഭിച്ചു. കേരളത്തിലെ വനമേഖലയിൽ എവിടെ തീപിടിത്തമുണ്ടായാലും ഉടൻ അറിയാവുന്ന ഓൺലൈൻ സംവിധാനവും സജ്ജമാക്കി. ഫീൽഡ് ഓഫിസർമാർ മുതൽ ഫോറസ്റ്റ് കൺസർവേറ്റർ വരെ ഇതിൽ പങ്കാളിയാണ്.
കാട്ടുതീ ഉണ്ടായാൽ വിവരം കൈമാറാനും തുടർനടപടികളെടുക്കാനും വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ഉൾപ്പെടെ 5600 പേരടങ്ങുന്ന എസ്എംഎസ് അലർട്ട് സംവിധാനവും തുടങ്ങി. കാട്ടുതീ ഉണ്ടായാൽ കെടുന്നതു വരെയുള്ള നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തി. 12 മണിക്കൂറിനകം തീ കെടുത്തേണ്ട ചുമതലയും ഉദ്യോഗസ്ഥർക്കു നൽകി. മുൻകാലങ്ങളിൽ ഓരോ വർഷവും 2,000 ഹെക്ടറോളം വനപ്രദേശത്താണു കാട്ടുതീ ബാധിക്കുന്നത്. 2010–11 ൽ 5640 ഹെക്ടർ പ്രദേശത്താണ് കാട്ടുതീ പടർന്നത്.