സംസ്ഥാനത്തെ ഭൂരഹിതരായ 3,41,095 കുടുംബങ്ങൾക്കും എത്രയും വേഗം ഭൂമി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ കണ്ടെത്തിയ ഇത്രയും കുടുംബങ്ങൾക്ക് കുറഞ്ഞത് മൂന്നുസെന്റ് ഭൂമി വീതമെങ്കിലും അനുവദിക്കാൻ 10,500 ഏക്കർ വേണ്ടിവരും. ഇതിനുള്ള നടപടി ഊർജിതമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന റവന്യുദിനാഘോഷവും അവാർഡ് വിതരണവും കൊല്ലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ ലാൻഡ് ബോർഡുകളിലെ കേസുകൾ തീർപ്പാക്കിയാൽ 8,210 ഏക്കർ ലഭ്യമാകും. ഇതിനു പുറമെ 77 താലൂക്ക് ലാൻഡ് ബോർഡുകളിൽ നിലവിലുള്ള മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ എല്ലാവർക്കും ഭൂമി നൽകാനാകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാർ നയം. 2016 മുതൽ 2,31,546 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാരിന്റെ കാലത്തുമാത്രം 54,535 പട്ടയം വിതരണംചെയ്തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടികളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 40,000 പട്ടയം കൂടി ലഭ്യമാക്കും.
സേവനങ്ങൾ കൃത്യമായി ലഭ്യമാകുന്ന ഘട്ടത്തിൽ ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് മതിപ്പുണ്ടാകും. എന്നാൽ, അർഹമായ സേവനങ്ങൾ നിഷേധിക്കപ്പെടുകയോ താമസിപ്പിക്കുകയോ ചെയ്യുമ്പോൾ ജനങ്ങൾക്ക് സർക്കാരിനോട് അവമതിപ്പാണ്. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഒറ്റതിരിഞ്ഞ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.