ബഫർസോൺ വിഷയത്തിൽ ജനവാസമേഖലകളിൽ നടത്തിയ നേരിട്ടുള്ള പരിശോധനയിൽ പുതുതായി കണ്ടെത്തിയതു 21,252 നിർമിതികൾ. കഴിഞ്ഞ വർഷം സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് (കെഎസ്ആർഇസി) നടത്തിയ ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ 49,330 നിർമിതികൾക്കു പുറമേയാണ് ഇതു കൂടി രേഖപ്പെടുത്തിയത്. ഇതോടെ ആകെ കണ്ടെത്തിയ നിർമിതികൾ 70,582 ആയി.
നേരിട്ടുള്ള സ്ഥലപരിശോധനയിൽ ഇരട്ടിപ്പു കടന്നു കൂടിയതോടെ നേരത്തെ കണ്ടെത്തിയ പുതിയ നിർമിതികളുടെ എണ്ണത്തിൽ കുറവുണ്ടായി. കോഴിക്കൂടും കിണറും നിർമിതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ഒരു വീടു തന്നെ 10 തവണ വരെ വനം വകുപ്പിന്റെ അസറ്റ് മാപ്പർ ആപ്പിൽ അപ്‍ലോഡ് ചെയ്തതായും കണ്ടെത്തി. ഇരട്ടിപ്പുകൾ പൂർണമായി ഒഴിവാക്കിയുള്ള നിർമിതികളുടെ കണക്കാണ് ഇപ്പോഴുള്ളത്. ഓലമേഞ്ഞ വീടുകൾ പട്ടികയിൽ ഉൾപ്പെടുത്തണോ എന്നതിൽ തർക്കമുണ്ട്. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ധ സമിതി ഇന്ന് ഇതു പരിശോധിച്ച ശേഷം ശേഷം അന്തിമ റിപ്പോർട്ട് സർക്കാരിനു കൈമാറും. ഇതിനു ശേഷം അഡ്വക്കറ്റ് ജനറലിനും സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസലിനും കൈമാറും. വിദഗ്ധസമിതിയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കുകാണ്.