മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെപ്പേർ മദ്യപിച്ചു വാഹനം ഓടിക്കുന്നതായി കണ്ടെത്തി.
മദ്യപിച്ചു വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 3764 കേസുകൾ രജിസ്റ്റർ ചെയ്തു. 1911 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു.
ട്രാഫിക് ഐജി എ. അക്ബറിന്റെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ആറു മുതൽ 12 വരെ സംസ്ഥാന വ്യാപകപരിശോധന നടത്തിയത്.
മദ്യപിച്ചു വാഹനമോടിച്ചതിന് ഈ കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തൃശൂർ സിറ്റിയിലാണ്- 538 എണ്ണം. കൊച്ചി സിറ്റിയിൽ 342 കേസുകളും ആലപ്പുഴയിൽ 304 കേസുകളും രജിസ്റ്റർ ചെയ്തു.
ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ്.വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകൾ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐജി അറിയിച്ചു.