പുതിയ മദ്യനയത്തില്‍ ബാര്‍, കള്ളുഷാപ്പ് ലൈസന്‍സ് ഫീസ് 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും. കള്ളുഷാപ്പുകളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള ഒരു വര്‍ഷത്തില്‍നിന്നും കൂട്ടാനും സാധ്യതയുണ്ട്. ബുധനാഴ്ച ബാർ ഉടമകളുമായും ചര്‍ച്ച നടത്തും. ഐടി പാര്‍ക്കുകളിലെ ബാറിന്‍റെ കാര്യത്തിലും പുതിയ മദ്യനയത്തില്‍ വ്യക്തതയുണ്ടാകും.
നിലവിലെ 30 ലക്ഷമെന്ന ബാർ ലൈസന്‍സ് ഫീസ് 33 മുതല്‍ 35 ലക്ഷം രൂപ വരെയാക്കാനാണ് ആലോചന. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ബാറുടമകളുടെ അസോസിയേഷന്‍ രംഗത്തുവന്നു. കഴിഞ്ഞ വര്‍ഷം മദ്യക്കമ്പനികളുമായുള്ള ബവ്കോയുടെ തര്‍ക്കം കാരണം ആവശ്യത്തിനു മദ്യം ലഭിച്ചില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീസില്‍നിന്നുള്ള വിഹിതം നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യം. ലൈസന്‍സ് ഫീസ് കൂട്ടിയാല്‍ മേഖല തളരുമെന്നും ഇവർ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയപ്പോള്‍ 29 ബാറുകള്‍ക്കാണു ലൈസന്‍സ് ഉണ്ടായിരുന്നത്. ഇപ്പോഴത് 670 ആയി. ലൈസന്‍സ് ഫീസിലൂടെ വലിയ തുകയാണ് സര്‍ക്കാരിലേക്ക് എത്തുന്നത്. സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താണ് ലൈസന്‍സ് ഫീസ് കൂട്ടണമെന്ന ആവശ്യം. കള്ളുഷാപ്പുകള്‍ക്കു വ്യത്യസ്ത നിരക്കിലാണു ലൈസന്‍സ് നല്‍കുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തു മന്ത്രിസഭ പാസാക്കിയ പുതിയ മദ്യനയം ഏപ്രില്‍ ഒന്നിനു നിലവില്‍ വരും.