സാന്പത്തിക വർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ മാത്രം സമയം അവശേഷിക്കേ കർശന ട്രഷറി നിയന്ത്രണവുമായി ധനവകുപ്പ്. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലു മാറാൻ ധനവകുപ്പിന്റെ അനുമതി വേണമെന്നു സർക്കാർ നിഷ്കർഷിച്ചു. ഇതു സംബന്ധിച്ച കത്ത് ധന അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്കു കൈമാറി.
നിലവിൽ 25 ലക്ഷം വരെയുള്ള ബില്ലുകൾ ട്രഷറി ഡയറക്ടർക്കു പാസാക്കാമായിരുന്നു. ഈ പരിധിയാണ് 10 ലക്ഷമായി കുറച്ചത്. കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
വകുപ്പിന്റെ വിലക്കു മറികടന്നാൽ ഗൗരവമായി കാണുമെന്നും കത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷം മാർച്ചിൽ 21,000 കോടി രൂപയോളം ചെലവഴിച്ചതായാണ് ധനവകുപ്പിന്റെ കണക്ക്.
ഈ വർഷത്തെ കടമെടുപ്പിന്റെ പരിധി ഏറെക്കുറെ അവസാനിച്ചു. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവശേഷിക്കുന്ന തുക അടുത്ത മാസം ലഭിച്ചേക്കും. കെഎസ്ഇബി പരിഷ്കാരങ്ങളുടെ പേരിൽ അനുവദിച്ച 4,050 കോടിയോളം രൂപയും ലഭിച്ചേക്കും. സഹകരണ ബാങ്കുകളിൽ നിന്നും മറ്റും വായ്പ എടുത്ത് വർഷാവസാന ചെലവുകൾ നേരിടാനാണ് സർക്കാർ തയാറെടുക്കുന്നത്.