തിരുവനന്തപുരം: എരുമേലി സ്വദേശിയായ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിൽ. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ജയിലിൽ കഴിയുന്ന പോക്സോ കേസ് തടവുകാരനിൽനിന്ന് ജസ്നയുടെ തിരോധാനം സംബന്ധിച്ച നിർണായക മൊഴി ലഭിച്ചതായി സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ഇയാളുടെ സഹതടവുകാരനായിരുന്ന ആൾക്ക് ജസ്നയുടെ തിരോധാനം സംബന്ധിച്ച കാര്യങ്ങൾ അറിയാമെന്നും അയാൾ ഇക്കാര്യം തന്നോടു പങ്കുവച്ചിട്ടുണ്ടെന്നുമുള്ള മൊഴിയാണ് തടവുകാരൻ നൽകിയിട്ടുള്ളത്. എന്നാൽ, ജയിൽ മോചിതനായ ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനിയിട്ടില്ല.
ജസ്നയെ കാണാതായി അഞ്ചു വർഷം പിന്നിടുന്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തൽ. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാൽ, ഇതുവരെയും ജസ്നയുടെ തിരോധാനത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെ കുറിച്ച് തനിക്കൊപ്പം കഴിഞ്ഞിരുന്ന മറ്റൊരു തടവുകാരന് അറിയാമെന്ന് സിബിഐയോട് വെളിപ്പെടുത്തിയത്.
ഇയാൾ ടെലിഫോണ്‍ വഴി ഇക്കാര്യം തിരുവനന്തപുരത്തെ സിബിഐ യൂണിറ്റിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് സിബിഐ സംഘം പൂജപ്പുര ജയിലിലെത്തി ഈ തടവുകാരനിൽനിന്ന് മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ മറ്റൊരു തടവുകാരനാണ് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോടു പറഞ്ഞെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്.