തദ്ദേശ സ്ഥാപനങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സർക്കാർ ഏജൻസികളും ബോർഡുകളോ ബാനറുകളോ കൊടിതോരണങ്ങളോ പൊതു സ്ഥലങ്ങളിലും നിരത്തുകളിലും സ്ഥാപിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ഇതു ലംഘിച്ചാൽ ചുമതലയുള്ളവർ വ്യക്തിപരമായി നടപടി നേരിടേണ്ടി വരുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി.
കൊച്ചിയിൽ വ്യവസായ വകുപ്പു സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വൻതോതിൽ ബോർഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കോർപറേഷൻ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി നേരത്തേ അറിയിച്ചിരുന്നു. തുടർന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതു സംബന്ധിച്ചു സത്യവാങ്മൂലം നൽകി. എന്നാൽ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളോടു യോജിക്കുന്നില്ലെന്നു കോടതി പറഞ്ഞു. അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മാത്രമല്ല, ഇവ സ്ഥാപിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കും മറ്റു ജീർണിക്കാത്ത വസ്തുക്കളും ഉപയോഗിച്ചാണ്. കൊച്ചി നഗരത്തിന്റെ ദൃശ്യഭംഗി ഉറപ്പാക്കാൻ കോടതി ശ്രമിക്കുകയാണ്. ഇതിനിടെ, ഇത്തരം നടപടികൾ നിഷ്ഠുരവും ജനാധിപത്യ തത്വങ്ങൾക്കു വിരുദ്ധവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം വകതിരിവില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു സർക്കാരിനും അതിന്റെ ഏജൻസികൾക്കും മുന്നറിയിപ്പു നൽകുന്നതായും കോടതി പറഞ്ഞു.