വിജയ് പ്രഖ്യാപിച്ച കാർ വേണ്ടെന്ന് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എം എൽ എ മാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡി എം കെ. പാർട്ടിയുടെ 59 എം എൽ എമാർ സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഡി എം കെ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവ് വേണ്ട. എം എൽ എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണം. അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.
വിജയ് സംസ്ഥാനത്തെ 234 എം എൽ എമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭരണപക്ഷമായ ടി വി കെയും പ്രതിപക്ഷമായ ഡി എം കെയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. ഡി എം കെയുടെ 59 നിയമസഭാംഗങ്ങളും ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. അധികാരമേറ്റ നാൾ മുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് ആവർത്തിച്ചു പറയുന്ന ടി വി കെ സര്‍ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.
എല്ലാ എം എൽ എമാരെയും സമന്മാരായി കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അർജുന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു. വി സി കെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എം എൽ എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




