കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് സംസ്ഥാനത്തെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥാനായിരുന്ന ശിവങ്കറിന്റെ അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജയിലില്‍ വെച്ച് സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നല്‍കിയപ്പോള്‍ ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ആറ് കോടി രൂപയാണെന്നായിരുന്നു വെളിപ്പെടുത്തല്‍.ഖാലിദിന് നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്നത് വ്യക്തമായത് ഇതോടെയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈഫ് മിഷനില്‍ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പനും മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ സർക്കാർ തല ചുമതലയുണ്ടായിരുന്ന വ്യക്തി എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്