22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകം
Kerala Uncategorized

വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകം

ശ്രീകണ്ഠപുരം : വേനൽ കടുത്തതോടെ മലയോര മേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപിടുത്തങ്ങൾ വ്യാപകമായി. മലയോര ഗ്രാമങ്ങളിലെ കശുമാവിൻ തോട്ടങ്ങളിലടക്കം ഒട്ടേറെ സ്ഥലങ്ങളിലാണ് കഴിഞ്ഞ 2 മാസത്തിനിടെ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായത്.

എന്നാൽ ഇത്തരം ദുരന്തങ്ങളുണ്ടായാൽ നേരിടേണ്ട അഗ്നിരക്ഷാസേനയ്ക്ക് മലയോര കേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഓഫിസ് വേണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപനമിറക്കിയിട്ടും തുടർ നടപടികളൊന്നുമുണ്ടായില്ല.

കുറച്ചു ദിവസം മുൻപ് മലപ്പട്ടം ഹൈസ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തിൽ മട്ടന്നൂർ സ്വദേശി വി.വി.പത്മനാഭൻ നമ്പ്യാരുടെ കശുമാവ് തോട്ടം കത്തി നശിച്ചു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കഴിഞ്ഞ വർഷത്തെ വേനൽക്കാലത്ത് ശ്രീകണ്ഠപുരം,

ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ 41 സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി. കഴിഞ്ഞ മാസം 16ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിനു സമീപവും തുമ്പേനിയിലും തീപിിടിത്തത്തിൽ ഒട്ടേറെ ഏക്കർ സ്ഥലം കത്തി നശിച്ചു. നിടിയേങ്ങ കാക്കണ്ണൻപാറയ്ക്ക് സമീപം 10 ഏക്കർ സ്ഥലമാണ് 2 ദിവസം മുൻപ് തീപിടിച്ചത്.

തളിപ്പറമ്പിലും ഇരിട്ടിയിലും അഗ്നിരക്ഷാസേന തീ അണക്കാൻ പോയത് കൊണ്ട് മട്ടന്നൂരിൽ നിന്ന് എത്തിയാണ് ഇവിടെ തീ അണച്ചത്. പലപ്പോഴും മലയോര മേഖലകളിലെ തീപിടിത്തവും മറ്റപകടങ്ങളും നടക്കുമ്പോൾ കൃത്യസമയത്ത് എത്താൻ അഗ്നിരക്ഷാ സേനക്കു സാധിക്കാറില്ല. ഉൾ ഗ്രാമങ്ങളിൽ

പ്രകൃതി ദുരന്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നുള്ള സേന എത്തണമെങ്കിൽ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും സേനയ്ക്ക് അതിർത്തി ഗ്രാമങ്ങളിലെത്താൻ കഴിയാറുള്ളു. ജില്ലയിൽ 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ശ്രീകണ്ഠപുരം മേഖലെയാണ്

ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷങ്ങളിൽ 18 സ്ഥലങ്ങളിലാണ് ഉരുൾ പൊട്ടിയത്. മഴ കനത്താൽ ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്. വേനൽക്കാലത്ത് പൈതൽമലയിലും പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലും കാക്കണ്ണൻ പാറയിലും മലയോരത്തെ മറ്റ് ഗ്രാമങ്ങളിലും കാട്ടുതീയും ഉണ്ടാകാറുണ്ട്.

ചെങ്ങളായി, പയ്യാവുർ, ശ്രീകണ്ഠപുരം, പൊടിക്കളം പുഴകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ വിദ്യാർഥികളടക്കം 20ലേറെ പേർ മുങ്ങി മരിച്ചിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. തക്ക സമയത്ത് അഗ്നിരക്ഷാ സേനയുടെ സേവനം കിട്ടിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ചില ജീവനുകളെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു.

യുഡിഎഫ് സർക്കാർ അഗ്നിരക്ഷാ നിലയം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർഥ്യമായില്ല. പിന്നീട് വന്ന ഇടത് സർക്കാരും ബജറ്റിൽ പരിഗണിക്കാവുന്ന പദ്ധതികളിൽ മാത്രം ശ്രീകണ്ഠപുരം അഗ്നിരക്ഷാ നിലയം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുടർനടപടികളുണ്ടായില്ല.

കൊട്ടൂർവയലിലെ നഗരസഭയുടെ സ്ഥലമോ കക്കണ്ണൻപാറ കലാഗ്രാമത്തിനോട് ചേർന്നുള്ള സർക്കാർ ഭൂമിയോ അഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ അനുയോജ്യമാണ്. മലയോരത്തെ ദുരന്ത സാധ്യതാ മേഖലകൾ കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള മിനി ഫയർസ്റ്റേഷൻ മാതൃകയിലുള്ള ഫയർ ഔട്ട്പോസ്റ്റുകൾ തുടങ്ങിയും അപകടങ്ങളുടെ തീവ്രത കുറയ്ക്കാനാകും. ഇനിയെങ്കിലും ശ്രീകണ്ഠപുരം കേന്ദ്രമായി അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts

നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കേരളം കടക്കെണിയിലെന്നു കുപ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല; ക്യാമ്പസിലെത്തിയത് സുഹൃത്ത് വിളിച്ചിട്ട്

Aswathi Kottiyoor
WordPress Image Lightbox