നികുതി വരുമാനവുമായി ബന്ധപ്പെട്ട് സിഎജി വെച്ച റിപ്പോർട്ടിലുള്ളത് 50 വർഷക്കാലത്തെ കുടിശികയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അതിൽ ആള് മരിച്ചുപോയതും, ജപ്തി നടപടി നേരിടുന്നതും കേസിൽ കിടക്കുന്നതുമായ കാര്യങ്ങളുണ്ട്. അതടക്കം പിരിച്ചെടുക്കുവാനുള്ള ശ്രമം തുടരും. സിഎജി റിപ്പോർട്ട് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും ബാലഗോപാൽ പറഞ്ഞു.
സംസഥാനത്തിന്റെ താൽപര്യത്തിന് വേണ്ടി അങ്ങേയറ്റം സജീവമായ എല്ലാ പ്രവർത്തനവും നടത്താൻ സർക്കാരും വ്യക്തിപരമായി താനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2600 കോടി രൂപ 2021ൽ നിന്ന് ഇതുവരെ തനത് നികുതിവർധിപ്പിച്ചിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയെ മൊത്തം കോവിഡ് ബാധിച്ചപ്പോൾ കോവിഡും 2 പ്രളയവും ,നിപാ, ഓഖി എന്നിവയെയും മറികടന്നാണ് സംസ്ഥാനം ഈ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സാമൂഹ്യ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്. കേന്ദ്രം സാമ്പത്തികമായി നമ്മളെ ബുദ്ധിമുട്ടിക്കുന്നു. ആ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തുന്നത്. നിലവിൽ 20 രൂപ കേന്ദ്രവും പിരിക്കുന്നുണ്ടല്ലോ.