വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസരംഗത്തു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സംസ്ഥാനത്തും ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു.
മലയാളികൾ വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് തടയാനാവില്ല. ഇവിടത്തെ സർവകലാശാലകളുടെ കാര്യക്ഷമതയില്ലായ്മയോ മികച്ച കോഴ്സുകൾ ഇല്ലാത്തതോ മൂലമല്ല വിദ്യാർഥികളുടെ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം. കേരളത്തിൽനിന്ന് ഉൾപ്പെടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിനായി പോകുന്നത് ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. കുടിയേറുന്നവരിൽ കൂടുതൽ പേരും പഠനത്തോടൊപ്പം വയോജന പരിപാലനരംഗത്തു ജോലിചെയ്യുന്നു.
പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കും. കോളജുകളിൽ സ്വയംപഠനത്തിന് സൗകര്യമൊരുക്കും. സ്വകാര്യ കോളേജുകൾക്കും പുതുതലമുറ കോഴ്സുകൾ അനുവദിക്കും.
കഴിഞ്ഞ വർഷം 646206 കുട്ടികൾ രാജ്യത്തുനിന്നു വിദേശപഠനത്തിനു പോയിട്ടുണ്ട്. ഓക്സ്ഫോർഡ് ഇന്റർനാഷണലിന്റെ കണക്കുപ്രകാരം വിദേശപഠനത്തിനു പോവുന്നതിൽ നാലു ശതമാനം കേരളത്തിൽ നിന്നാണ്. കൂടുതൽ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതൽ എന്നിവയും കുടിയേറ്റത്തിന് കാരണങ്ങളാണ്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ആക്കുന്നത് ക്ലാസ് പഠനങ്ങൾക്കല്ല സ്വയം പഠനത്തിനാണെന്നും മന്ത്രി വിശദീകരിച്ചു.