മാലിന്യമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പ്രാധാന്യം മാലിന്യ സംസ്‌കരണത്തിന് ലഭിക്കണം. സമഗ്രവും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കാരത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ സംസ്‌കരണ പ്ലാൻ്റുകളല്ല, സംസ്‌കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്‌നം. ജനങ്ങളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടത്. 2025 ഓടെ എല്ലാ തലത്തിലും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും. വിദ്യഭ്യാസ-സാംസ്‌കാരിക രംഗത്ത് നേടിയ പുരോഗതി മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് നേടാനായിട്ടില്ല. കക്കൂസ് മാലിന്യ സംസ്‌കരണത്തിൽ പോരായ്‌മ നിലനിൽക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌കരണം സർക്കാർ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെയുള്ള പ്രതിഷേധം സാമൂഹ്യ വിരുദ്ധ പ്രവർത്തനമാണെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വേദിയിൽ വച്ച് മാലിന്യ സംസ്‌കരണത്തിനുള്ള സർക്കാർ പദ്ധതികൾക്ക് പൂർണ പിന്തുണയും അറിയിച്ചു