തീരദേശ ഹൈവേ ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ കല്ലിടൽ പുരോഗമിക്കുന്നു. കേരള തീരത്ത് 623 കിലോമീറ്റർ ദൂരത്തിൽ 14 മീറ്റർ വീതിയിൽ 6500 കോടി ചെലവിലാണു തീരദേശ ഹൈവേ നിർമിക്കുക. ജില്ലയിൽ 79 കിലോമീറ്ററോളം ദൂരത്തിലാണു തീരദേശ ഹൈവേ വരുന്നത്.
ഇതിൽ കുറച്ചുഭാഗം നിലവിലെ ദേശീയപാതയാണ്. അഴീക്കൽ തുറമുഖവുമായി ബന്ധിപ്പിച്ച് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കേണ്ട റോഡും ഉൾപ്പെടും. ബാക്കിയുള്ള 36 കിലോമീറ്റർ ഭാഗമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുക.കേരള റോഡ് ഫണ്ട് ബോർഡിനാണ്(കെആർഎഫ്ബി) നിർമാണ ചുമതല.
പദ്ധതിക്കായി ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ(കർണാടക) ലിമിറ്റഡ് – ഐഡക് തയാറാക്കിയ വിശദമായ പദ്ധതി രേഖ അനുസരിച്ച് മാഹിപാലം – മുഴപ്പിലങ്ങാട് – മുഴപ്പിലങ്ങാട് ബീച്ച് – എടക്കാട് – കുറുവ – പ്രഭാത് ജംക്‌ഷൻ – നീർക്കടവ് ചാൽ – അഴീക്കൽ – മാട്ടൂൽ സൗത്ത് – പുതുവളപ്പ് – പാലക്കോട് – രണ്ടു തെങ്ങ് – വലിയപറമ്പ് ബീച്ച് വഴിയാണു പാത കടന്നുപോകുന്നത്.
തലശ്ശേരി, ധർമടം, കണ്ണൂർ, അഴീക്കോട്, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണിവ. വീടുകൾ പരമാവധി ഒഴിവാക്കിയും സ്വകാര്യ ഭൂമി ഏറ്റെടുക്കൽ കുറച്ചുമാണ് പ്രാഥമിക രൂപരേഖ തയാറാക്കിയതെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായി സാമൂഹിക ആഘാത പഠനം നടത്തുന്നതിനായാണു കല്ലിടുന്നത്.