സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലായി ഇനിയും തീർപ്പാക്കാനുള്ളത് 7.5 ലക്ഷത്തോളം ഫയലുകൾ. ഒന്നും രണ്ടും പിണറായി സർക്കാരുകളിൽ രണ്ടു ഘട്ടങ്ങളിലായി ഫയൽ തീർപ്പാക്കൽ യജ്ഞത്തിനു ശേഷമാണ് ഇത്രത്തോളം ഫയലുകളിൽ തീർപ്പാക്കാനുള്ളത്.
കഴിഞ്ഞ വർഷം നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഏതാണ്ട് 6.9 ലക്ഷത്തോളം ഫയലുകളിൽ തീർപ്പാക്കാൻ കഴിഞ്ഞെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഫയൽ തീർപ്പാക്കൽ യജ്ഞം കഴിഞ്ഞ ശേഷം വകുപ്പുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിൽ വേഗത കുറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. 2.36 ലക്ഷം ജീവിതങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവിടെ വിധി തീർപ്പു കാത്തു കിടക്കുന്നത്.
സെക്രട്ടേറിയറ്റിൽ മാത്രം 93,014 ഫയലുകളുണ്ട്. കഴിഞ്ഞ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ കെട്ടിക്കിടന്ന 1.75 ലക്ഷം ഫയലുകളിൽ 82,401 എണ്ണമാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലും ഫയൽ കെട്ടിക്കിടക്കുന്നതിൽ മുന്നിൽ തദ്ദേശ വകുപ്പാണ്. 15,000ത്തോളം ഫയലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. റവന്യൂവിൽ 10,000 ത്തോളം ഫയലുകളും ആരോഗ്യത്തിൽ 8,500 ഫയലുകളും തീർപ്പാക്കാനുണ്ട്. ആഭ്യന്തരത്തിൽ 6,800 ഫയലുകളും പൊതുവിദ്യാഭ്യാസ വകുപ്പിൽ 5,400 ഫയലുകളും ജലവിഭവത്തിൽ 5,000 ത്തിലേറെ ഫയലുകളും കെട്ടിക്കിടക്കുന്നു.
സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 100 ദിന കർമപദ്ധതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കുന്നതിനുള്ള കർമ പദ്ധതിയും ആലോചിക്കുന്നുണ്ട്. 2019ലാണ് മൂന്നു മാസം നീളുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചത്. അന്ന് ഏറെ ഫയലുകളിൽ തീർപ്പാക്കിയിരുന്നു.
പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ, തീർപ്പാക്കാത്ത ഫയലുകളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം രണ്ടാംഘട്ട ഫയൽ തീർപ്പാക്കൽ യജ്ഞം നടപ്പാക്കിയപ്പോൾ മന്ത്രിമാർക്കു ജില്ലകളുടെ മേൽനോട്ട ചുമതല നൽകിയെങ്കിലും പൂർണമായി ഫയൽ തീർപ്പാക്കാനായില്ല.