24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭരണഘടന സംരക്ഷണം പൗരസമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ രാജന്‍
Kerala

ഭരണഘടന സംരക്ഷണം പൗരസമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ രാജന്‍

ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭരണഘടനയിലെ പൗരാവകാശങ്ങള്‍ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യം ഒരു ജനാധിപത്യ-മതനിരപേക്ഷ- പരമാധികാര റിപ്പബ്ലിക്കായി നിലകൊള്ളുന്നത് ഭരണഘടനയുടെ കരുത്തുറ്റ അടിത്തറയിലാണ്. ആ അടിത്തറ തകര്‍ന്നാല്‍ ഇന്ത്യയില്ല. ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന് പൗരന്‍ എന്ന നിലയില്‍, ആവശ്യമായ ദിശാബോധം നല്‍കുന്ന ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരമെന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് അതിന്റെ ഉള്‍ക്കാമ്പ്. ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായ പരിപാലനം തുടങ്ങി ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ തുടങ്ങി മേഖലകള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം എന്നിവ സംരക്ഷിക്കാനുളള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നുവരണം. നമ്മുടെ പൂര്‍വ്വികര്‍ കൈമാറിത്തന്ന ഭരണഘടനാവെളിച്ചത്തെ വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ തനത് സാംസ്‌കാരികധാരകള്‍ പണിതുയര്‍ത്തപ്പെട്ടത് സഹിഷ്ണുതയിലും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലുമാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥചരിത്രം പഠിക്കാനും പഠിപ്പിക്കാനും നാം സജ്ജരാകേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യം സ്വതന്ത്രയായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ രാജ്യമാകെ ആഘോഷിച്ചതിന്റെ പരിസമാപ്തി ഈ വരുന്ന സ്വാതന്ത്ര്യദിനത്തിലാണ്. ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും ഈ ജനുവരി 30 നാണ് ആചരിക്കുന്നത്. ഗാന്ധിജി നടത്തിയ പോരാട്ടമാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തിന് രൂപവും ഭാവവും കൊടുത്തത്. എല്ലാ കാലത്തും ഗാന്ധിജി സ്മരിക്കപ്പെടേണ്ടത് രാജ്യത്തിന്റെയും ജനതയുടെയും ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ ഡി എച്ച് ക്യൂ ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് കുമാര്‍ പരേഡ് നയിച്ചു. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു പരേഡ് സെക്കന്റ് ഇന്‍ കമാന്റായി. 3 ബാന്റ് പ്ലാറ്റൂണുകള്‍ ഉള്‍പ്പെടെ 23 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പ്രളയാനന്തരം രൂപീകരിച്ച സന്നദ്ധ സേവന സേന ടീം കേരള യൂത്ത് ഫോഴ്‌സ് ആദ്യമായി പരേഡിന്റെ ഭാഗമായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ എന്നിവരും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്, സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനം എന്നിവ അരങ്ങേറി. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനദാനം നിര്‍വഹിച്ചു.

മേയര്‍ എം കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, പെരുവനം കുട്ടന്‍ മാരാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

*വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ പ്രവേശനം*

Aswathi Kottiyoor

ഡോക്ടറെ നിയമിക്കുന്നു*

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിന് രണ്ടാം തവണയും നാക് എ ഗ്രേഡ്

Aswathi Kottiyoor
WordPress Image Lightbox