സംസ്ഥാന ബജറ്റിൽ ഇക്കുറി ഇന്ധനത്തിനും മദ്യത്തിനും ഒഴികെ എല്ലാ നികുതികളിലും വർധന വന്നേക്കും. ഭൂമിയുടെ ന്യായവില, മുദ്രപ്പത്രം, മോട്ടർ വാഹന നികുതി, ഫീസ്, പിഴ എന്നിവ വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പതിവായുള്ള ന്യായവില വർധനയ്ക്കു പുറമെ മുദ്രപ്പത്രവില കൂടി വർധിപ്പിച്ചാൽ ഭൂമിയിടപാടുകൾക്കുള്ള ചെലവ് ഒറ്റയടിക്കു കുതിക്കും. ഇപ്പോൾ ഭൂമിന്യായവിലയുടെ 8 ശതമാനമാണ് മുദ്രപ്പത്രത്തിനായി ചെലവാക്കേണ്ടത്. 2% തുക റജിസ്ട്രേഷൻ ഫീസായി ഇൗടാക്കുന്നു. അങ്ങനെ ന്യായവിലയുടെ ആകെ 10 ശതമാനമാണ് നൽകേണ്ടത്. ഇത് 12% ആക്കാനാണ് ആലോചന. കഴിഞ്ഞ വർഷം ഭൂമിയിടപാടിലൂടെ റെക്കോർഡ് വരുമാനമാണ് സർക്കാർ നേടിയത്.
സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളിലും 5% മുതൽ 10% വരെ വർധന പരിഗണനയിലാണ്. മോട്ടർവാഹന നികുതിയിൽ വർധന ആലോചിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും ഉയർന്ന നികുതി കേരളത്തിലാണെന്ന മുന്നറിയിപ്പ് ധനവകുപ്പിന് മോട്ടർ വാഹന വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, നികുതി എത്ര വർധിപ്പിച്ചാലും വാഹനക്കച്ചവടം കുറയില്ലെന്നതാണ് വർധന വരുത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ജിഎസ്ടി ഇനത്തിലും ഏറ്റവുമധികം നികുതി വാഹനവിപണിയിൽ നിന്നാണ്.
വൈദ്യുത വാഹനങ്ങൾക്ക് 5% മാത്രമാണു നികുതി. മറ്റു വാഹനങ്ങൾക്ക് 9% മുതൽ 29% വരെയാണ്. വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടിവരുന്നത് ഭാവിയിൽ നികുതിവരുമാനം കുറയാൻ കാരണമായേക്കാം എന്നു സർക്കാർ കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്ത് വൈദ്യുത വാഹനങ്ങളുടെ നികുതിയിൽ നേരിയ വർധന വരുത്താമെന്ന ശുപാർശയും പരിഗണനയിലാണ്.