കൊട്ടിയൂർ: യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലൂടെയുള്ള യാത്ര അതി ദുഷ്കരം. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പുനർനിർമിക്കണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യം ഇതുവരെ അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
2022 ഫെബ്രുവരിയിലാണ് അവസാനമായി പാതയിൽ അറ്റകുറ്റപ്പണി നടത്തിയത്. 69 ലക്ഷം രൂപ മുടക്കി ഒരു മാസത്തോളം പാത അടച്ചിട്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാൽ, പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത് ഒരാഴ്ച കഴിയും മുമ്പേ ടാറിംഗ് പൊളിഞ്ഞു. തുടർന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ പൊളിഞ്ഞ ഭാഗം വീണ്ടും ടാറിംഗ് നടത്തി. ആശ്രമം ജംഗ്ഷൻ മുതൽ ചെകുത്താൻ തോട് വരെ സ്ഥിരമായി പൊളിയുന്ന ഭാഗങ്ങൾ തന്നെയാണ് ഇക്കുറിയും പൊളിഞ്ഞത്. ചെറുവാഹനങ്ങൾ കുഴിയിൽ വീണാൽ തിരിച്ചുകയറുക വളരെ പ്രയാസമാണ്.
റോഡിൽ കുഴികൾ കൂടി രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴികളിൽ ചാടി അപകടവും പതിവാണ്. 110 കോടി രൂപ ചെലവിൽ പാൽചുരം പാത പുനർനിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങൾ ഇപ്പോഴും ചുവപ്പുനാടയിലാണ്. 2018-19 വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടലിലാണ് ചുരം പാത പൂർണമായും തകർന്നത്. പല ഭാഗത്തും പാർശ്വഭിത്തികൾ ഇടിഞ്ഞ് താണുപോയ നിലയിലാണ്. കേരള റോഡ് ഫണ്ട് ബോർഡ് അറ്റകുറ്റപ്പണികൾക്കായി തുക ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. കെആർഎഫ്ബിയുടെ കീഴിലാണ് നിലവിൽ ചുരം റോഡ്.