കണ്ണൂർ: കണ്ണുകളിൽ ജന്മനാ ഉള്ള ഇരുട്ട് സ്വപ്നങ്ങൾക്കൊരു തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ആര്യ എന്ന പെൺകുട്ടി. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കഴിഞ്ഞ ദിവസം ആര്യ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആര്യയുടെ പാട്ടിന് മികച്ച പ്രതികരണം അറിയിച്ചത്.
റേഡിയോയിലെ പാട്ട് കേട്ടും യൂട്യൂബ് വഴിയുമാണ് ആര്യ പാട്ട് പഠിച്ചത്. കണ്ണൂർ വടുവൻകുളം ആര്യനിവാസിൽ പ്രകാശൻ സ്വപ്ന ദമ്പതികളുടെ ഇളയ മകളാണ് ഇരുപത്തൊന്ന് വയസുകാരി ആര്യ പ്രകാശ്. മൂന്ന് വയസുമുതൽ റേഡിയോയിലെ പാട്ട് കേട്ടാണ് ആര്യ സംഗീതത്തോട് അടുക്കുന്നത്.
അന്ന് അങ്കണവാടി അധ്യാപകരുടെ പ്രോത്സാഹനം മൂലം ചെറിയ വേദികളിൽ പാടാനും സമ്മാനം നേടാനും സാധിച്ചു. മകളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകി കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഒപ്പമുണ്ട്. മൂന്നാം ക്ലാസിൽ വെച്ചാണ് ആര്യ ആദ്യമായി വലിയൊരു വേദിയിൽ പാടുന്നത്. അന്ന് കണ്ണൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന വികലാംഗ ദിന പരിപാടിയിൽ പാടി ഒന്നാം സമ്മാനം ഈ മിടുക്കി കരസ്ഥമാക്കിയിരുന്നു.
തുടർന്ന് അങ്ങോട്ട് പല വേദികളിലും ആര്യ താരമായി. റേഡിയോയിൽ നിന്ന് പതിയെ യൂട്യൂബ് ആയി ആര്യയുടെ ഗുരു. മൊബൈൽ ഫോണിലെ വോയ്സ് അസിസ്റ്റൻ്റ് സംവിധാനത്തിൻ്റെ സഹായത്തോടെ ഗാനങ്ങൾ ആസ്വദിക്കുകയും തുടർന്ന് അവ പഠിച്ചെടുകുകയും ആണ് ആര്യ ചെയ്യുന്നത്. മെലഡി ഗാനങ്ങളോട് ആണ് ആര്യക്ക് ഏറെ ഇഷ്ടം.