കേരളത്തിന്റെ ‘മന്ദഹാസം’ തമിഴ്നാട്ടിൽ ‘പുന്നകൈ’ പദ്ധതിയായി മാറും. ഡൽഹി എയിംസിൽ നടന്ന ദേശീയ ദന്താരോഗ്യ അവലോകന യോഗത്തിൽ, മന്ദഹാസം പദ്ധതിയെക്കുറിച്ചു കേരളം നടത്തിയ അവതരണം കയ്യടി നേടിയതിനു പിന്നാലെ പദ്ധതി പകർത്താൻ തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയും താൽപര്യം അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങളും തേടി.
ദന്താരോഗ്യ വകുപ്പും സാമൂഹിക നീതി വകുപ്പും ചേർന്നാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 60 വയസ്സു തികഞ്ഞവർക്കു കൃത്രിമ പല്ലുകൾ വച്ചുകൊടുക്കുന്ന മന്ദഹാസം പദ്ധതി നടപ്പാക്കുന്നത്. 5000 രൂപ വരെ ധനസഹായം നൽകും. ഇതിനു പുറമേ, 6–16 വയസ്സുകാർക്കു ദന്താരോഗ്യ പരിചരണം നൽകുന്ന പുഞ്ചിരി, അതിഥിത്തൊഴിലാളികളിലും ആദിവാസികളിലും വദനാർബുദം തടയാൻ നടപ്പാക്കുന്ന വെളിച്ചം എന്നീ പദ്ധതികളും പകർത്താൻ ഈ സംസ്ഥാനങ്ങൾ താൽപര്യം അറിയിച്ചു.
കേരള ഹെൽത്ത് സർവീസസ് ഡപ്യൂട്ടി ഡയറക്ടർ (ഡെന്റൽ) ഡോ. സൈമൺ മോറിസൺ കേരളത്തിലെ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
വദനാർബുദം പിടിപെടാനുള്ള സാധ്യത കേരളത്തിൽ ഏറ്റവുമധികമുള്ളതു വയനാട്ടില്ലെന്നും അവലോകന റിപ്പോർട്ടിലുണ്ട്. കേരളത്തിൽ പൊതുവിലുള്ളതിന്റെ അഞ്ചിരട്ടിയാണ് വയനാട്ടിൽ വദനാർബുദ സാധ്യത. അതുകൊണ്ട്, വെളിച്ചം പദ്ധതിക്ക് വയനാട് ജില്ലയിൽ ഊന്നൽ നൽകുന്നുണ്ടെന്നു ഡോ. സൈമൺ പറഞ്ഞു.
ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും എയിംസ് അധികൃതരും മുഴുവൻ സംസ്ഥാനങ്ങളിലെയും നോഡൽ ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു.