കണ്ണൂർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയിൽവേയുടെ അധീനതയിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ലീസിന് നൽകാനുള്ള നീക്കങ്ങൾ ഊർജിതമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയിൽവേയ്ക്ക് ഉപയോഗിക്കാതെ കിടക്കുന്ന 43,000 ഹെക്ടർ ഭൂമിയുണ്ടെന്നാണു കണക്ക്. ഇവ ലീസിന് നൽകി അടുത്ത അഞ്ചുവർഷം കൊണ്ട് പ്രതിവർഷം 30,000 കോടി രൂപയുടെയെങ്കിലും അധികവരുമാനമാണു റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്.
ചരക്കുനീക്കം വേഗത്തിലാക്കാനായി അടുത്ത അഞ്ചു വർഷംകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 കാർഗോ ടെർമിനലുകൾ സ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. പാട്ടത്തിനു നൽകുന്ന ഭൂമിയിൽ കാർഗോ ടെർമിനലുകൾ സ്ഥാപിക്കാനായി 150 ഓളം സംരംഭകർ മുന്നോട്ടുവന്നിട്ടുണ്ട്.
കാർഗോ ടെർമിനലുകൾ സ്ഥാപിതമായാൽ റെയിൽവേ വഴിയുള്ള ചരക്കുനീക്കം വേഗത്തിലാകുമെന്നും ഇതുവഴി വരുമാനത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
റെയിൽവേ ഭൂമി ദീർഘകാലത്തേക്കു പാട്ടത്തിനു നൽകുന്ന നയത്തിന് കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.
നിക്ഷേപകരെ ആകർഷിക്കുന്നതിനായി റെയിൽവേ ഭൂമി പാട്ടത്തിന് നൽകുന്നതിലുള്ള വ്യവസ്ഥ ഉദാരമാക്കിയതാണു നയത്തിലെ പ്രധാന കാര്യം. 35 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ കാർഗോ അധിഷ്ഠിത പദ്ധതികൾ ആരംഭിക്കാൻ ഭൂമി അനുവദിക്കാനാണ് അനുമതി നൽകിയത്. പാട്ടവ്യവസ്ഥ വീണ്ടും 35 വർഷംകൂടി ദീർഘിപ്പിക്കാനും മന്ത്രിസഭ അംഗീകരിച്ച നയം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ പാട്ടത്തിനു നൽകുന്ന ഭൂമിയുടെ പ്രതിവർഷ പാട്ടത്തുക കുറയ്ക്കുകയും ചെയ്തിരുന്നു.
പ്രതിവർഷ പാട്ടത്തുക ഭൂമിയുടെ വിപണിവിലയുടെ ആറു ശതമാനമെന്നത് 1.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഭൂമി പാട്ടത്തിന് നൽകുന്പോൾ അഞ്ചു വർഷത്തിലൊരിക്കൽ കരാർ പുതുക്കാനും വ്യവസ്ഥയുണ്ട്. റെയിൽവേ ഭൂമിയിൽ 60 വർഷത്തെ പാട്ടവ്യവസ്ഥയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാനും സർക്കാർ അംഗീകരിച്ച നയം അനുമതി നൽകുന്നു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വികസനത്തിനായി 2006ലാണ് 1983ലെ റെയിൽവേ ആക്ട് ഭേദഗതി ചെയ്ത് സ്വതന്ത്ര അധികാരത്തോടെ റെയിൽ ലാൻഡ് ഡെവലപ്മെന്റ് അഥോറിറ്റി(ആർഎൽഡിഎ) രൂപീകരിച്ചത്. റെയിൽവേയുടെ സൈറ്റുകൾ വാണിജ്യ ആവശ്യത്തിന് ലീസിന് നൽകുക, റെയിൽവേ കോളനികളും സ്റ്റേഷനുകളും വികസിപ്പിക്കുക, വിവിധോദ്ദേശ്യ കോംപ്ലക്സുകൾ നിർമിക്കുക എന്നിവയാണ് അഥോറിറ്റിയുടെ ചുമതല.
കഴിഞ്ഞ വർഷം ലീസിനു നൽകിയത് കണ്ണൂരിലേതുൾപ്പെടെ 19 സൈറ്റുകൾ
കഴിഞ്ഞ സാന്പത്തികവർഷത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 സൈറ്റുകളാണ് ആർഎൽഡിഎ ലീസിനു നൽകിയത്. ഇതുവഴി 1633 കോടി രൂപയാണ് റെയിൽവേക്കു ലഭിച്ചത്. കണ്ണൂരിനൊപ്പം പാട്ടത്തിനു നൽകിയതിൽ ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു കീഴിലുള്ള 8.61 ഏക്കർ സ്ഥലവും ചെന്നെ എഗ്മൂറിൽ റെയിൽവേയ്ക്കു കീഴിലുള്ള 6.24 ഏക്കർ സ്ഥലവും കോൽക്കൊത്ത ഹൗറയിലെ 17.41 ഏക്കർ സ്ഥലവും ഉൾപ്പെടുന്നു.
കണ്ണൂർ നഗരഹൃദയത്തിൽ റെയിൽവേയുടെ കീഴിലുള്ള 4.93 ഏക്കർ സ്ഥലം വാണിജ്യ ആവശ്യത്തിനും നിലവിലെ 2.26 ഏക്കർ സ്ഥലം ഉൾപ്പെടുന്ന റെയിൽവേ കോളനിയുടെ നവീകരണവുമുൾപ്പെടെയാണ് പാട്ടത്തിന് നൽകിയത്. 45 വർഷത്തേക്ക് 24,63,30,000 രൂപയ്ക്കാണു ലീസിന് നൽകിയത്. ബംഗളൂരു ആസ്ഥാനമായ ടെക്സ്വർത്ത് ഇന്റർനാഷണലിനാണ് ടെൻഡർ ലഭിച്ചത്.
കണ്ണൂരിലെ ഭൂമി പാട്ടത്തിനു നൽകിയതിനെതിരേ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂരിലെ റെയിൽവേ സ്റ്റേഷൻ വികസനവും റോഡ് വികസനവും സ്തംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം. എന്നാൽ, ടെൻഡർ ഉറപ്പിച്ച സ്ഥിതിക്ക് തീരുമാനത്തിൽനിന്നു പിന്നോട്ടുപോകാനാകില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. എങ്കിലും അനിവാര്യഘട്ടത്തിൽ നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച ചെയ്തു റെയിൽവേ വികസനത്തിനു ഭൂമി വിട്ടുകൊടുത്ത ചരിത്രവും റെയിൽവേയ്ക്കുണ്ട്.