സുരങ്ക എന്ന തുരങ്കരൂപത്തിലുള്ള കിണറിന്റെ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കാസർഗോഡ് കുഞ്ഞമ്പു അന്തരിച്ചു
ആയിരത്തിലേറെ ജല തുരങ്കങ്ങൾ നിർമ്മിച്ചു വെള്ളമില്ലാത്ത നിരവധിപേരുടെ സങ്കടങ്ങൾ തീർത്തു കൊടുത്തിട്ടുണ്ട് കുഞ്ഞമ്പുവേട്ടൻ. ഈ ‘സുരങ്ക കിണര്‍’ താഴോട്ടല്ല; ഇടത്തോട്ടും വലത്തോട്ടുമുള്ള തുരങ്കമാണ്.
കുണ്ടംങ്കുഴിയിലെ കുഞ്ഞമ്പുവേട്ടൻ
ഭൂമി വരണ്ടുണങ്ങുമ്പോഴായിരുന്നു കുണ്ടംങ്കുഴിയിലെ കുഞ്ഞമ്പുവേട്ടൻ
പ്രത്യക്ഷപ്പെട്ടിരുന്നത്.
മണ്ണിന്റെ രൂപത്തിൽ ഒരു മനുഷ്യൻ
പിക്കാസുമായി വന്ന് മലകളായ മലകളെല്ലാം തുരക്കും. ഭൂമിയുടെ ജലഞരമ്പുകൾക്ക് പിന്നെ തുറക്കാതെ രക്ഷയില്ല.
മണ്ണിന്റെയും മനുഷ്യരുടെയും അനാദിയായ ദാഹം മാറ്റാൻ ഇനി കുഞ്ഞമ്പുവേട്ടനില്ല. അവസാനത്തെ ജീവിത ദാഹവും തീർത്ത് അദ്ദേഹം മടങ്ങി.
കാസർക്കോട്ടെയും തെക്കൻ കർണ്ണാടകയിലെയും മലയോര ഗ്രാമങ്ങങ്ങൾക്ക് കുഞ്ഞമ്പുവേട്ടനെക്കുറിച്ച് മുഖവുര വേണ്ട. ആ മുഖം മണ്ണു പോലെയോ മണ്ണിൽ കൊത്തിവെച്ച പോലെയോ ഏവരുടെയും മനസ്സിലുണ്ട്.
ഭൂമിയിലേതിനേക്കാൾ ഭൂമിക്കുള്ളിലായിരുന്നു ആറരപ്പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ അദ്ധ്വാന ജീവിതം.
അതിപ്രാചീന കാലം തൊട്ടേയുള്ള സുരങ്ക എന്ന തുരങ്ക ജലമാർഗ്ഗ നിർമാണത്തിൽ കുഞ്ഞമ്പുവേട്ടന്റെ വൈദഗ്ദ്യം കാസർക്കോട്ടു നിന്ന് വടക്കോട്ട് ലോകപ്രശസ്തമാണ്. ഏതാണ്ട് 1500 ഓളം തുരങ്കങ്ങൾ കുഞ്ഞമ്പുവേട്ടന്റെ അദ്ധ്വാന സ്മാരകങ്ങളായി ഭൂമിയിൽ ഇപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു.
2017ലെ കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി(IDSFFK) ചലച്ചിത്രമേളയിലൂടെയും ഈ ‘ജലമനുഷ്യൻ’ പ്രശസ്തനായി.
അതിന് സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും ലഭിച്ചു.
കുഞ്ഞമ്പുവേട്ടനെയും എത്രയോ അംഗീകാരങ്ങൾ തേടിയെത്തി.
ഭൂമിയെ തന്റെ 16 വയസ്സു മുതൽ ജലഭരിതമാക്കിക്കൊണ്ടിരുന്ന ആ മനുഷ്യനാണ് തന്റെ ഭൂവാസം ഇവിടെ അവസാനിപ്പിച്ചിരിക്കുന്നത്