അമിതഭാരം കയറ്റിയതും രേഖകളിൽ ക്രമക്കേട് കാട്ടിയതുമായ ലോറികളും ട്രക്കുകളും പിടികൂടാൻ സംസ്ഥാനത്താകെ വിജിലൻസ് പ്രത്യേക പരിശോധന നടത്തി. അമിതഭാരം കയറ്റിയത് അടക്കം വിവിധ ക്രമക്കേടുകൾക്ക് 390 വാഹനങ്ങൾ പിടിച്ചെടുത്തു.
70 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലോറി ഡ്രൈവർമാർ ഗൂഗിൾ പേ വഴി പണം നൽകിയതിന്റെ തെളിവും വിജിലൻസ് കണ്ടെത്തി. അമിത ഭാരം കയറ്റിയ 240 വാഹനങ്ങളും മൈനിംഗ് ആൻഡ് ജിയോളജി പാസില്ലാത്ത 104 വാഹനങ്ങളും ജിഎസ്ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്.
അമിത ഭാരം കയറ്റിയതിന് മാത്രമാണ് 70 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയത്. പാസില്ലാത്ത വാഹനങ്ങൾക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും ജിഎസ്ടി വെട്ടിച്ചതിന് സർക്കാരിലേക്ക് അടക്കേണ്ട തുക ജിഎസ്ടി വകുപ്പും പിഴ കണക്കാക്കി തുടർ നടപടി സ്വീകരിക്കും.