സർക്കാർ ഓഫീസുകളിലെ ഫയലുകൾ ജനുവരി 31നകം പൂർണമായി ഇ-ഫയൽ സംവിധാനത്തിലേക്കു മാറ്റാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗതീരുമാനം. ജില്ലാ കളക്ടറേറ്റുകളിലും വകുപ്പു മേധാവികളുടെ ഓഫീസുകളിലും ഈ മാസം 31നകം പൂർണ തോതിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.
ഇ-ഓഫീസ് (ഇലക്ട്രോണിക്സ് ഓഫിസ്) സംവിധാനം നിലവിൽ വരുന്നതോടെ കടലാസ് ഫയലുകൾ ഇല്ലാതാകും. സർക്കാർ ഓഫീസുകൾ തമ്മിലുള്ള ഫയൽ നീക്കങ്ങളും ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറും.
ഇലക്ട്രോണിക്സ് ഓഫീസിനുള്ള ഇന്റർനെറ്റ് സംവിധാനം പൂർണമായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ ഫോണിലേക്കു മാറ്റാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെയും വകുപ്പു മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ തീരുമാനമായി.
വില്ലേജ് ഓഫീസുകളിൽ അധികം ഫയൽ ഇല്ലെങ്കിലും അവിടെയും ഫയൽ നീക്കം ഇലക്ട്രോണിക്സ് ആക്കും. ആരോഗ്യ വകുപ്പിൽ ഇ-ഫയൽ സംവിധാനം നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും ഇനി പ്രധാന ആശുപത്രികളെക്കൂടി ബന്ധിപ്പിച്ചാൽ മതിയെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.