പേരാവൂർ: താലൂക്കാസ്പത്രിയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചതോടെ ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പധികൃർ തുടങ്ങി.നിയമപ്പോരാട്ടങ്ങളിലൂടെയും മറ്റും വർഷങ്ങളായി നിലനിന്ന ആസ്പത്രി ഭൂമി കയ്യേറ്റം കഴിഞ്ഞ ദിവസമാണ് പൂർണമായും ഒഴിപ്പിച്ചെടുത്തത്.
ബ്ലോക്ക് ഓഫീസുമായി അതിരു പങ്കിടുന്നതിന് സമീപത്ത് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിയ കയ്യാല സ്വയം പൊളിച്ചു നീക്കിയാണ് കയ്യേറ്റം സ്വമേധയാ ഒഴിഞ്ഞത്.കയ്യേറ്റത്തിനെതിരെ ഇരിട്ടി തഹസിൽദാർ സി.പി.പ്രകാശ് കയ്യേറ്റക്കാരനുമായി നടന്ന ചർച്ചയിന്മേലാണ് സ്വമേധയ കയ്യേറ്റം ഒഴിയാൻ തയ്യാറായത്.
ഭൂമി കയ്യേറിയവർ തന്നെ കയ്യേറ്റഭൂമിയിലെ കയ്യാല പൊളിച്ച് നീക്കി ആസ്പത്രി ഭൂമി പൂർണമായും പഴയ നിലയിലാക്കി നല്ക്കുകയായിരുന്നു.ഇതോടെ ചുറ്റുമതിൽ കെട്ടുന്നതിനുള്ള തടസങ്ങൾ പൂർണമായും നീങ്ങി.
ആസ്പത്രി ഭൂമിയുടെ കയ്യേറ്റം തിരിച്ചുപിടിച്ച ഭാഗത്ത് ചുറ്റുമതിൽ കെട്ടാനുള്ള പ്ലാനും എസ്റ്റിമേറ്റും മാസങ്ങൾക്ക് മുൻപ് തയ്യാറാക്കിയിരുന്നു.ഇതിനുള്ള ഫണ്ടും വകയിരുത്തിയിട്ടുണ്ട്.എച്ച്.എം.സി യോഗം ചേർന്ന് അനുമതി നല്കുന്ന മുറക്ക് ചുറ്റുമതിൽ നിർമാണം തുടങ്ങും.