സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 123 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. കാട്ടാന, കടുവ, പന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിലാണ് ഏറെ മരണവും. ഏറ്റവും അവസാനമായി മരിച്ചത് കടുവയുടെ ആക്രമണത്തില്‍ വയനാട് മക്കിയാട് പുതുശേരി വെള്ളാരംകുന്നിലെ പള്ളിപ്പുറത്ത് തോമസ് (50) ആണ്.
സംസ്ഥാനത്ത് 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ഡിസംബര്‍ ഏഴുവരെ 122 പേര്‍ക്കു വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചതായി പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന് എന്നീ എംഎല്‍എമാരുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനു മറുപടിയായി മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കി. അതിനുശേഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം.
വന്യജീവി ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഈസ്റ്റേണ്‍ സര്‍ക്കിളിലാണ്-43 പേര്. മലപ്പുറം, പാലക്കാട് ജില്ലകളാണ് സര്‍ക്കിളിനു കീഴില്‍ വരിക. തൊട്ടുപിന്നില്‍ കൊല്ലം ആസ്ഥാനമായുള്ള സതേണ്‍ സര്‍ക്കിളാണ്. ഈ മേഖലയില്‍ മരിച്ചത് 30 പേരാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ ഇക്കാലയളവില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 19 പേരാണ്.
കഴിഞ്ഞ ദിവസം മരിച്ച തോമസും ഇതില്‍ ഉള്‍പ്പെടും. കോട്ടയം ആസ്ഥാനമായുള്ള ഹൈറേഞ്ച് സര്‍ക്കിളില്‍ 17 പേരും തൃശൂര്‍ കേന്ദ്രമായ സെന്‍ട്രല്‍ സര്‍ക്കിളില്‍ പത്തുപേരും മരിച്ചു.
വന്യജീവികള്‍ കൃഷി നശിപ്പിച്ച 8705 സംഭവങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായതായി എംഎല്‍എമാര്‍ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കുന്നു. വയനാട് ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളിലാണ് കൃഷിനാശം ഏറ്റവുംകുടുതല്‍ ഉണ്ടായിട്ടുള്ളത്; 3748 സംഭവങ്ങള്‍.
സതേണ്‍ സര്‍ക്കിളില്‍ 1252 ഉം ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 1156 ഉം സംഭവങ്ങളുണ്ടായി. സെന്‍ട്രല്‍ സര്‍ക്കിള്‍-991, പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍- 963, ഹൈറേഞ്ച് സര്‍ക്കിള്‍-512, കോട്ടയം വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ 67 സംഭവങ്ങള്‍ ഉണ്ടായതായി വനംമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.