ദക്ഷിണ റെയിൽവേ സമർപ്പിച്ച 10 ട്രെയിൻ ശുപാർശകളിൽ ഒന്നിനുപോലും റെയിൽവേ മന്ത്രാലയം അന്തിമ അനുമതി നൽകുന്നില്ല. മറ്റു സോണുകൾക്കു തടസ്സമില്ലാതെ പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ ദക്ഷിണ റെയിൽവേയോടു മാത്രമാണു ചിറ്റമ്മനയം. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിനും തമിഴ്നാടിനും ട്രെയിൻ നൽകേണ്ടെന്ന രഹസ്യ തീരുമാനം ബോർഡ് എടുത്തിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ദക്ഷിണ റെയിൽവേയുടെ ശുപാർശകളിൽ അനുമതി ലഭിക്കാത്തവ സംബന്ധിച്ച വിവരാവകാശ മറുപടിയിൽ 5 പുതിയ ട്രെയിനുകൾ ആരംഭിക്കാനും 5 ട്രെയിനുകൾ നീട്ടാനുമുള്ള ശുപാർശകളാണുള്ളത്. ചില ശുപാർശകൾ 4 വർഷമായി അയയ്ക്കുന്നതാണ്.
ട്രെയിൻ ചോദിച്ചു ദക്ഷിണ റെയിൽവേ ആസ്ഥാനത്തു പോകുന്ന എംപിമാർ വെറുതേ സമയം പാഴാക്കുകയാണെന്നു വിവരാവകാശ രേഖ തെളിയിക്കുന്നു. ഇനി റെയിൽവേ മന്ത്രിയെ കാണുക മാത്രമാണ് എംപിമാർക്കു മുൻപിലുള്ള വഴി. സംസ്ഥാന സർക്കാരും സമ്മർദം ചെലുത്തേണ്ടി വരും. റെയിൽവേ ബോർഡ് സിഇഒ, ട്രെയിനുകളുടെ ചുമതലയുള്ള പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ (കോച്ചിങ്) എന്നിവർ മന്ത്രി നിർദേശിക്കാതെ ട്രെയിനുകൾ അനുവദിക്കുന്നില്ല.
∙അനുമതി കാക്കുന്ന ട്രെയിനുകൾ: എറണാകുളം – വേളാങ്കണ്ണി, താംബരം – ചെങ്കോട്ട, മംഗളൂരു – ഭാവ്‌നഗർ, മംഗളൂരു – രാമേശ്വരം, മയിലാടുതുറൈ – കാരൈക്കുടി.
∙നീട്ടേണ്ടവ: െചന്നൈ – മധുര എക്സ്പ്രസ് ബോഡിനായ്ക്കന്നൂരിലേക്ക്, തിരുവനന്തപുരം – മധുര അമൃത രാമേശ്വരത്തേക്ക്, പാലക്കാട് – തിരുനെൽവേലി പാലരുവി തൂത്തുക്കുടിയിലേക്ക്, ഗുരുവായൂർ – പുനലൂർ എക്സ്പ്രസ് മധുരയിലേക്ക്, ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക്.
ഇതിൽ വേളാങ്കണ്ണി ഉൾപ്പെടെ ചില ട്രെയിനുകൾ സ്പെഷലായി ഓടിച്ചിരുന്നു. ഇതിൽ ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. സ്ഥിരം സർവീസാക്കിയാൽ ഉയർന്ന നിരക്ക് ഈടാക്കാനാകില്ലെന്നതും അനുമതി നൽകുന്നതിൽനിന്നു ബോർഡിനെ പിന്തിരിപ്പിക്കുന്നു എന്നാണ് ആക്ഷേപം.