ഇന്തൊനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ആഷെ പ്രവിശ്യയിലെ സിങ്കിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്ക് 37 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉ ണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സജീവ ഭൂകമ്പ മേഖലയിലാണ് ഇന്തൊനേഷ്യ സ്ഥിതിചെയ്യുന്നത്. ഇന്തൊനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ നവംബർ 21ന് ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 602 പേർ മരിച്ചിരുന്നു. ഭൂകമ്പത്തിൽ സിയാൻജുർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശമുണ്ടായിരുന്നു.
2004ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ ശക്തമായ സൂനാമിയിൽ 14 രാജ്യങ്ങളിലായി 2.26 ലക്ഷം പേരാണു കൊല്ലപ്പെട്ടത്. ഇതിൽ പകുതിയും ഇന്തൊനീഷ്യക്കാരായിരുന്നു.