സർക്കാർ ജീവനക്കാരുടെ ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ് വഴി അമല മെഡിക്കൽ കോളജിനു കുടിശിക 7,54,61,779 രൂപ.
മൊത്തം 14,09,93,007 കോടി രൂപയുടെ ചികിത്സയാണു അമലയിൽ നടത്തിയത്. 6,55,31,228 കോടി സർക്കാർ നൽകി. 2022 ജൂലൈ മുതലുള്ള കുടിശികയാണു കിട്ടാനുള്ളത്. ചികിത്സാച്ചെലവു കിട്ടാത്തത് ആശുപത്രിയെ വൻ പ്രതിസന്ധിയിലാക്കി. രോഗികൾ ആശുപത്രിവിടുമ്പോൾ ഇൻഷ്വറൻസ് തുകയുടെ അംഗീകാരം പോലും കിട്ടാത്തതിനാൽ ആശുപത്രിയിൽനിന്നുതന്നെ പണമെടുക്കേണ്ടിവരുന്നു. ഈയിനത്തിൽ കോടികളാണ് ആശുപത്രിയുടെ ഫണ്ടിൽനിന്നു ചെലവാക്കിയതെന്ന് അധികൃതർ പറഞ്ഞു.
എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്കു ചികിത്സാ ആനുകൂല്യം നൽകുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കൽ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതിയോടു മുഖംതിരിക്കുമ്പോൾ തുടക്കംമുതൽ അമലയിൽ ചികിത്സയുണ്ട്.
തുകയ്ക്കായി അധികൃതരെ വിളിച്ചാലും പ്രതികരണമില്ലത്രേ. ഡയാലിസിസ് രോഗികളുടെ വിവരങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പോർട്ടലിൽ നൽകണമെന്നാണു വ്യവസ്ഥ. പക്ഷേ ഒരു സമയത്തു മാത്രമേ വിവരങ്ങൾ പരിശോധനയ്ക്കായി സമർപ്പിക്കാൻ കഴിയൂ. പിന്നീട് ക്ലെയിം നൽകാൻ വൈകിയെന്നു പറഞ്ഞു ചികിത്സാച്ചെലവു നിഷേധിക്കുകയാണ് ഏജൻസി ചെയ്യുന്നതെന്നാണ് ആരോപണം.