പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഉപഗ്രഹസർവേ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ വിട്ടുപോയ നിർമിതികളെക്കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഇന്നു വൈകിട്ട് 5 ന് അവസാനിക്കും. ഇതിനു ശേഷം പരാതികൾ ഇ മെയിലൂടെയോ നേരിട്ടോ സ്വീകരിക്കില്ലെന്നും നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വനം വകുപ്പ് അറിയിച്ചു.
സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധനയെ ഇന്നലെ സാരമായി ബാധിച്ചു. ഇക്കാരണത്താൽ ജില്ലകളിൽ നേരിട്ടുള്ള സ്ഥലപരിശോധന മുടങ്ങിയതിനാൽ, പുതുതായി കണ്ടെത്തിയ നിർമിതികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല.
പരിസ്ഥിതിലോല മേഖലാ പ്രദേശത്തെ ജനവാസമേഖലകളിൽ വനം – റവന്യു – തദ്ദേശ വകുപ്പുകൾ നടത്തിയ സ്ഥലപരിശോധനയിലൂടെ പുതുതായി 64,000 നിർമിതികൾ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇവ വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ അസറ്റ് മാപ്പർ ആപ്പിലൂടെ അപ്‍ലോഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടു മുതൽ ആപ് തകരാറിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ കെഎസ്ആർഇസിയുടെ സെർവറിൽ പുതുതായി ഹാർഡ് ഡിസ്ക് കൂടി സ്ഥാപിച്ചെങ്കിലും രാവിലെ 11 മുതലാണ് ആപ് വീണ്ടും പ്രവർത്തനക്ഷമമായത്.