വിജ്ഞാന സമൂഹത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തിന് കേന്ദ്ര ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം പ്രോത്സാഹനമാകുമെന്ന് കെ –-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. ഉണ്ണികൃഷ്‌ണൻ. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം തൊഴിൽ സൃഷ്‌ടിക്കലെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്‌ദാനം നടപ്പാക്കാനുള്ള തീവ്രയത്‌നത്തിൽ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റത്തിന് (ഡിഡബ്ല്യുഎംഎസ്) ലഭിച്ച പ്ലാറ്റിനം അവാർഡ് വലിയ ഊർജമാണ്. കൂടുതൽ അവസരങ്ങളുള്ള സ്വകാര്യമേഖല തൊഴിൽ ദാതാക്കളെയടക്കം ആകർഷിക്കുന്ന പ്ലാറ്റ്‌ഫോം എന്നത് ഡിഡബ്ല്യുഎംഎസിന്റെ രൂപീകരണത്തോടെ കെ–-ഡിസ്‌ക് സാധ്യമാക്കി. റിക്രൂട്ട്–-ട്രെയിനിങ്–-നിയമിക്കൽ എന്നതാണ് ഡിഡബ്ല്യുഎംഎസിന്റെ പ്രവർത്തന രീതി. ഐടി/ഐടിഇഎസ്, ചെറുകിട ജോലികൾ, ബിഎഫ്എസ്ഐ, ലോജിസ്റ്റിക് തുടങ്ങിയ മേഖലയിലെല്ലാം ഇതുവരെ മൂന്നുലക്ഷം തൊഴിലവസരം സൃഷ്‌ടിച്ചു. മാർച്ചോടെ മുപ്പതിനായിരം പേരുടെ നിയമനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ ഭരണകേന്ദ്രത്തിന്റെ വെബ്‌സൈറ്റിന് സ്വർണമെഡലും ക്ഷീരശ്രീപോർട്ടലിന് വെള്ളിയും ലഭിച്ചു. ശനിയാഴ്‌ച വിഗ്യാൻഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ഡിഡബ്ല്യുഎംഎസ് പ്രവർത്തനം ഇങ്ങനെ
റോബോട്ടിക് ഇന്റർവ്യു
തൊഴിൽ അന്വേഷകൻ രജിസ്റ്റർ ചെയ്‌താൽ അരമണിക്കൂറിനകം റോബോട്ടിക് അഭിമുഖം നടത്തും. ഇത് തൊഴിൽദാതാവിന് കൈമാറി അനുയോജ്യമാണോയെന്ന് പരിശോധിക്കും.
സൈക്കോമെട്രിക് ടെസ്റ്റ്
അപേക്ഷകന്റെ തൊഴിൽഅഭിരുചിയും വ്യക്തിത്വവും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽമേഖല കണ്ടെത്തി നൽകുന്നു.
ഇംഗ്ലീഷ് സ്കോർ വിലയിരുത്തൽ
വൻകിട കമ്പനികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യം ഒഴിച്ചുകൂടാത്തത് ആയതിനാൽ ഉദ്യോഗാർഥിയുടെ ആ ഭാഷയിലെ പ്രാവീണ്യം വിലയിരുത്തും. പ്രാവീണ്യം കുറഞ്ഞവർക്ക് പിന്തുണനൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി ചേർന്ന് വിവിധ സർക്കാർ ഏജൻസികൾ വഴി ഇംഗ്ലീഷ് സ്കോർ കോഴ്‌സുകളും നടത്തുന്നുണ്ട്.