കേരളത്തിന്റെ ആരോഗ്യമികവ് തൊട്ടറിഞ്ഞ് ബിഹാറിൽനിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം. ദേശീയതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ സംഘം സന്ദർശിച്ചു. എൻക്യുഎഎസ് അക്രഡിറ്റേഷൻ നേടിയ സ്ഥാപനങ്ങൾ സന്ദർശിച്ച് ബിഹാറിലെ ആശുപത്രികളെ സജ്ജമാക്കുന്നതിനാണ് സംഘമെത്തിയത്. ഇതോടൊപ്പം കേരളം ആരോഗ്യരംഗത്ത് നടത്തുന്ന മികച്ച മാതൃകകളും നേരിട്ടു മനസ്സിലാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജുമായി സംഘം കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ആകെ 157 ആശുപത്രിക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 42 സർക്കാർ ആശുപത്രി ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമപദ്ധതി ആവിഷ്‌കരിച്ചുവരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുടുംബാരോഗ്യകേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ സംഘം സന്ദർശിച്ചുവരുന്നു.ബിഹാർ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സരിത, ഡെപ്യൂട്ടി ഡയറക്ടർ ജയതി ശ്രീവാസ്തവ, യുണിസെഫ് സ്റ്റേറ്റ് കൺസൾട്ടന്റുമാരായ പ്രീതി സിൻഹ, ജഗ്ജീത് സിംഗ്, തുഷാർ കാന്ത് ഉപാധ്യായ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.