ന്യൂഡൽഹി ∙ പുതുവത്സര രാവിലെ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി മരിച്ച അഞ്ജലി സിങ്, അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലിനെതിരെ കുടുംബം രംഗത്ത്. അപകട സമയത്ത് അഞ്ജലിക്കൊപ്പമുണ്ടായിരുന്ന നിധി പറയുന്നത് പച്ചക്കള്ളമാണെന്നും, നിധിക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്നും അഞ്ജലിയുടെ കുടുംബം ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സുഹൃത്തിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടു പോലുമില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കി.പുതുവത്സരാഘോഷത്തിനു ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അഞ്ജലിയുടെ സുഹൃത്ത് നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടിക്കിടെ അഞ്ജലി സിങ് മദ്യപിച്ചിരുന്നതായും എന്നിട്ടും സ്കൂട്ടറിൽ തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചതായും നിധി വെളിപ്പെടുത്തി.
കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ കുടുംബ ഡോക്ടറും അഞ്ജലി മദ്യപിച്ചിരുന്നുവെന്ന ആരോപണം തള്ളിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജലി മദ്യപിച്ചിരുന്നതായി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിലൊരിക്കലും മദ്യം കൈകൊണ്ടുപോലും തൊട്ടിട്ടില്ലാത്ത വ്യക്തിയാണ് അഞ്ജലിയെന്ന് അമ്മ മാധ്യമങ്ങളോടു പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അവളുടെ ശരീരത്തിലുണ്ടായിരുന്നത് 40 മുറിവുകളാണ്’ – ഡോക്ടർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടലിൽനിന്നു രാത്രി അഞ്ജലിയും കൂട്ടുകാരിയും കൂടി പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അപകടത്തിൽ തെറിച്ചുവീണ കൂട്ടുകാരിക്ക് നിസ്സാര പരുക്കേറ്റെന്നും ഭയന്നുപോയ ഇവർ വേഗം വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നും സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.