സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതി തയ്യാറാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ഇതിനായി സ്ത്രീപദവി പഠനത്തിന് അക്കാദമിക് ടീം അംഗങ്ങൾക്കുള്ള ജില്ലാതല പരിശീലനം തുടങ്ങി. പഠനത്തിന്റെ അടിസ്ഥാനത്തിൽ 92 തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി ആസൂത്രണം ചെയ്യും.
പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ഇടപെടൽ, ജോലി, വരുമാനം, ആരോഗ്യം, വീടകങ്ങളിലെ അന്തരീക്ഷം, വിദ്യാഭ്യാസം, പ്രത്യുൽപ്പാദനക്ഷമത തുടങ്ങിയവ പഠിക്കും. പരിശീലനം ലഭിച്ചവർ ബ്ലോക്കുകളിലും വാർഡുകളിലും പരിശീലനം നൽകും. മാർച്ച് 31 ഓടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയാകും. ഏപ്രിൽ ഒന്നിന് സ്ത്രീപദവി പഠനം തുടങ്ങും. രണ്ട് വർഷമാണ് പഠന കാലാവധി. സർവേ നടത്തി സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, മേഖലകളിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. അടുത്ത ഘട്ടത്തിൽ ട്രാൻസ് ജെൻഡർ മേഖലയിലേക്കും പഠനം വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു സംസാരിച്ചു. കോഴ്‌സ് ഡയറക്ടർ ഡോ. കെ പി അമൃത, കോഴ്‌സ് കോ ഓഡിനേറ്റർ ആർ ഐ റിസ്മിയ, വി മോയി, അനിത ബാബുരാജ്, ടി എം ശിഹാബ് എന്നിവർ ക്ലാസുകളെടുത്തു.
previous post