കനയ്യകുമാറിനെ കേരളഹൗസിൽ നിന്ന് പുറത്താക്കിയ നടപടി; ഇടപെട്ട് മുഖ്യമന്ത്രി, അന്വേഷണത്തിന് നിർദ്ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറിനെ കേരള ഹൗസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. സംഭവം അന്വേഷിക്കാന്‍
ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ എന്‍എസ്‌കെ ഉമേഷിനെ ചുമതലപ്പെടുത്തി.
എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസമാണ് കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കമുണ്ടായത്. മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നായിരുന്നു കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു.
കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി കനയ്യ കുമാറിന് ലഭിച്ചില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബുക്ക് ചെയ്തിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം. ഇതോടെ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കമുണ്ടായി.പിന്നാലെ അവരെ മറികടന്ന് കനയ്യ റിസപ്ഷനില്‍ എത്തി. തുടര്‍ന്ന് റൂം ബുക്ക് ചെയ്യാത്തതിനാല്‍ പുറത്ത് പോകണമെന്ന് കേരള ഹൗസ് അധികൃതര്‍ ആവശ്യപ്പെട്ടു. തന്നോട് എങ്ങനെയാണ് പുറത്ത് പോകാന്‍ പറയാന്‍ കഴിയുക എന്നായിരുന്നു കനയ്യ കുമാറിന്റെ ചോദ്യം. തുടര്‍ന്ന് കനയ്യ കുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നാലെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കംചെയ്യുകയായിരുന്നു. റൂം ബുക്ക് ചെയ്യാത്ത ആളുകളെ അകത്ത് കയറ്റാന്‍ കഴിയില്ലെന്നാണ് കേരള ഹൗസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്ന വാദത്തില്‍ കനയ്യ ഉറച്ച് നില്‍ക്കുകയായിരുന്നു.




