പരിസ്ഥിതി ലോലമേഖലയുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ നിലവിലുള്ള പ്രധാന കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ നീക്കത്തിന്റെ ഭാഗമായി വനം വകുപ്പു സമർപ്പിച്ച ഫയലിൽ അഡ്വക്കേറ്റ് ജനറൽ നിയമപരിശോധന തുടങ്ങി. കേന്ദ്ര സർക്കാരിന്റെ കേസിലാണു കേരളം കക്ഷി ചേരുന്നത്.
ഒരു ഭാഗത്തു പോലും വീഴ്ചയുണ്ടാകാതിരിക്കാനുള്ള സൂക്ഷ്മമായ പരിശോധന നടത്തി സുപ്രീം കോടതി സ്റ്റാൻഡിംഗ് കോണ്‍സലിനു കൈമാറാനാണു നിർദേശിച്ചിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ സുപ്രീം കോടതിയിലെ അഭിഭാഷകർക്കു കൈമാറും. ജനുവരി മൂന്നിനോ നാലിനോ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണു നടക്കുന്നത്. എങ്കിൽ മാത്രമേ ജനുവരി 11നു പ്രധാന കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോൾ, കേരളത്തിനും കക്ഷി ചേരാൻ കഴിയുകയുള്ളു.
കേരളത്തിനായി വനം- പരിസ്ഥിതി കേസുകളിൽ വിദഗ്ധരായ അഭിഭാഷകരെ അണിനിരത്താനുള്ള നീക്കവുമുണ്ട്. ഇതിന്റെ ഭാഗമായി മുൻ അറ്റോർണി ജനറൽ മുകൾ റോഹ്തഗിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ, ഈ തീയതികളിൽ അദ്ദേഹം വിദേശത്തായ സാഹചര്യത്തിൽ കോടതിയിൽ ഹാജരാകാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഓണ്‍ലൈനായി കേസിൽ ഹാജരാകാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വനംമേധാവിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച സത്യവാങ്മൂലം വനംസെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
നേരത്തേ കേരളം റിവ്യൂ ഹർജി ഫയൽ ചെയ്തപ്പോൾ ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും കേരളത്തിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. ഉപഗ്രഹ സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളും 2020-21 ലെ സർവേ റിപ്പോർട്ടും നിലവിൽ സ്വീകരിക്കുന്ന ഫീൽഡ് സർവേ അടക്കമുള്ള സാങ്കേതിക നടപടിക്രമങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാകും സുപ്രീംകോടതിയെ അറിയിക്കുക.
അതിനിടെ, ഇതുവരെ സ്വീകരിച്ച നടപടികൾ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്നലെ ഓണ്‍ലൈൻ യോഗം ചേർന്നു വിലയിരുത്തി.
പരാതികൾ 22,000
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു സർക്കാരിനു ലഭിച്ച പരാതികളുടെ എണ്ണം 22,000 ആയി ഉയർന്നു.
വനം വകുപ്പിനും ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിക്കും ലഭിച്ച പരാതികളാണ് ഇത്. ഇതു കൂടാതെ തദ്ദേശ വകുപ്പിനും പരാതി നൽകുന്നുണ്ട്.
വനം വകുപ്പിനു ലഭിച്ച പരാതികളിൽ 17,000ത്തോളവും ഇ- മെയിൽ വഴിയാണു ലഭിച്ചത്. ലഭിക്കുന്ന പരാതികൾ അതതു തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ജിയോ ടാഗിംഗ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചു സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കും.