കൊലക്കത്തി വീശി ബിജെപിയും കോൺഗ്രസും
പുതുവർഷത്തിൽ ജനുവരി 10നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം. എട്ടു പ്രതികളും യൂത്ത് കോൺഗ്രസ്–- കെഎസ്‌യു നേതാക്കളും പ്രവർത്തകരും. ഫെബ്രുവരി 21ന് പുലർച്ചെ കണ്ണൂരിൽ ആർഎസ്‌എസ് സംഘം വീടിനു മുന്നിലിട്ട് സിപിഐ എം പ്രവർത്തകൻ ഹരിദാസ (54)നെ അരുംകൊല ചെയ്‌തു. പാലക്കാട്ട് ആഗസ്‌ത് 14ന് രാത്രി സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാ (40)നെ അഞ്ചംഗ ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നു.
എ കെ ജി സെന്റർ ആക്രമണം
ജൂൺ 30ന് രാത്രി എ കെ ജി സെന്ററിനുനേരെ കോൺഗ്രസുകാരൻ സ്‌ഫോടകവസ്‌തു എറിഞ്ഞു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ അറസ്റ്റിലായി.
തമ്മിലടിച്ച് കോൺഗ്രസ്
കോൺഗ്രസിൽ ശശി തരൂരിന്റെ വിമത വെല്ലുവിളി. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർഥി ഖാർഗെയ്‌ക്കെതിര തരൂർ മത്സരിച്ചു. തരൂരിന്റെ പരിപാടികൾ തടയാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. കെ സുധാകരനെതിരെ വി ഡി സതീശൻ ഗ്രൂപ്പ് രൂപപ്പെട്ടു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ നീക്കം.
വികസനവിരുദ്ധ സമരങ്ങൾ
കേരളത്തിന്റെ വികസനം തടയാൻ പ്രതിപക്ഷ പാർടികളും ചില സംഘടനകളും ഒരുമിച്ചു. തിരുവനന്തപുരം– കാസർകോട് നാലു മണിക്കൂറിൽ എത്താൻ കഴിയുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം. പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെയും സമരം നടന്നു.
ബഫർ സോൺ
ബഫർ സോണിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം. സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല ആക്കണമെന്ന വിധി കേരളത്തിൽ പ്രായോഗികമല്ലെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.
പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ
സംസ്ഥാന ഭരണം അസ്ഥിരപ്പെടുത്താനും വികസന പ്രവർത്തനം തടയാനുമുള്ള സംഘപരിവാറിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഏജന്റായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മാറി. ബില്ലുകളിൽ ഒപ്പിടാതെയും സർവകലാശാല പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തിയും ഗവർണർ കേരളത്തെ വെല്ലുവിളിച്ചു.
അഴിമതി നിറഞ്ഞ ബിജെപി
കേന്ദ്ര ഭരണത്തിന്റെ മറവിൽ കേരളത്തിൽ ബിജെപി നേതാക്കൾക്കെതിരെ വ്യാപക അഴിമതി ആരോപണം. കാസർകോട് കേന്ദ്ര സർവകലാശാല നിയമനങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വൻ തുക കോഴ വാങ്ങിയെന്ന് ബിജെപി നേതാക്കൾ വെളിപ്പെടുത്തി. ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്തെന്ന് പരാതി.
കോടിയേരി അന്തരിച്ചു
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ (69) ഒക്‌ടോബർ ഒന്നിന് അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2022 മാർച്ചിൽ സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ആരോഗ്യനില വഷളായതോടെ ആഗസ്‌തിൽ ചുമതല ഒഴിഞ്ഞിരുന്നു.
എം സി ജോസഫൈൻ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയുമായ എം സി ജോസഫൈൻ സിപിഐ എം പാർടി കോൺഗ്രസിനിടെ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു.
എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി
ആഗസ്‌ത് 28ന് തദ്ദേശഭരണ–- എക്‌സൈസ് മന്ത്രി എം വി ഗോവിന്ദനെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ചു.
ഷംസീർ സ്‌പീക്കർ, എം ബി രാജേഷ് മന്ത്രി
മന്ത്രിസഭാ പുനഃസംഘടനയിൽ നിയമസഭാ സ്‌പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായി. പകരം എ എൻ ഷംസീർ കേരള നിയമസഭയുടെ 24-–-ാമത് സ്‌പീക്കറായി.
സിപിഐ എം സമ്മേളനങ്ങൾ
23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സിപിഐ എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നുമുതൽ നാലുവരെ കൊച്ചിയിൽ നടന്നു. സമ്മേളനം 88 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിനെയും അഞ്ചംഗ കൺട്രോൾ കമീഷനെയും നിശ്ചയിച്ചു.
സിപിഐ എം പാർടി കോൺഗ്രസ് കണ്ണൂരിൽ
സിപിഐ എം 23––ാം പാർടി കോൺഗ്രസിന് ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂർ വേദിയായി. സീതാറാം യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു.
വിവാദം, രാജി
സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു. എന്നാൽ, സത്യപ്രതിജ്ഞാ ലംഘനമില്ലെന്ന് പൊലീസ് റിപ്പോർട്ട്. അയോഗ്യനാക്കാനാകില്ലെന്ന് കോടതി വിധി.
സിപിഐ സംസ്ഥാന സമ്മേളനം
സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ മൂന്നുവരെ തിരുവനന്തപുരത്തായിരുന്നു സിപിഐ സംസ്ഥാന സമ്മേളനം. സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. 101 അംഗ സംസ്ഥാന കൗൺസിലിനെയും തെരഞ്ഞെടുത്തു.
നടുക്കി ആഭിചാരക്കൊല
ലോട്ടറി വിൽപ്പനക്കാരിയായ പത്മം, കാലടിയിൽ താമസക്കാരിയായ റോസ്ലിൻ എന്നിവരെ ഇലന്തൂരിൽ ആഭിചാരക്കൊലക്ക് ഇരയാക്കി. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി, നാട്ടുവൈദ്യനായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ പ്രതികൾ.
കഷായത്തിൽ വിഷം നൽകി കൊല
പാറശാല സ്വദേശിയായ ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ എന്നിവരും കേസിൽ പ്രതികൾ.
അവസാനിക്കാത്ത ‘പ്രണയ’പ്പക
പ്രണയത്തിന്റെ പേരിൽ രണ്ടു കൊലപാതകം. ഒക്ടോബർ 22-ന് കണ്ണൂർ മൊകേരിയിൽ വിഷ്ണുപ്രിയ (23) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അതിക്രൂരമായി കൊല്ലപ്പെട്ടു. സുഹൃത്തായിരുന്ന ശ്യാംജിത്താ (25)ണ് കൊല നടത്തിയത്. ഡിസംബർ 28-ന് തിരുവനന്തപുരം വർക്കലയിൽ കോളേജ് വിദ്യാർഥിനിയായ സംഗീത (17)യെ പള്ളിക്കൽ സ്വദേശി ഗോപു കഴുത്തറുത്ത് കൊന്നു.
● പി ടി തോമസ് എംഎൽഎയുടെ നിര്യാണത്തെതുടർന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് വിജയിച്ചു.
● കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി കുറ്റവിമുക്തനാക്കി.
● കേരള സർക്കാർ ഉടമസ്ഥതയിൽ ‘കേരള സവാരി’ ഓൺലൈൻ ടാക്‌സി ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
● കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസിനായി കെ––സ്വിഫ്റ്റ് ആരംഭിച്ചു.
● മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
● ജനുവരി 20ന് കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ സ്ഥിരീകരിച്ചു–- 46,387.
● സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ആരോഗ്യസുരക്ഷയ്ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതി മെഡിസെപ് നിലവിൽ വന്നു.