ഇരിട്ടി: കേന്ദ്ര – സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായി നടത്തുന്ന പ്രളയ ദുരന്ത മോക്ക് എക്‌സര്‍സൈസിന്റെ ഭാഗമായി ഇരിട്ടി തൊട്ടിപ്പാലം പുഴയില്‍ മോക്ക് ഡ്രില്‍ നടത്തിയത്. പ്രളയം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോക് ഡ്രില്‍.
കേരളവുമായി അതിർത്തി പങ്കിടുന്ന കുടക് ബ്രഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടലും പ്രളയവും ഉണ്ടായാൽ എങ്ങിനെ രക്ഷാപ്രവർത്തനങ്ങൾ നടത്താം എന്നതായിരുന്നു മോക്ഡ്രില്ലിന് വിഷയമാക്കിയത്. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി പങ്കിടുന്ന കൂട്ടുപുഴ തൊട്ടിപ്പാലം പുഴയിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ മോക്ഡ്രിൽ നടന്നത്. പുഴയില്‍ മുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷക്കായി സജ്ജീകരിച്ച മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുന്നു. തുടര്‍ന്ന് പുഴയുടെ മറുകരയില്‍ ഒറ്റപ്പെട്ടു പോയ ഒരു കുടുംബത്തിലെ അഞ്ചു പേരെ റോപ്പ് ഉപയോഗിച്ച് രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്നു തുടങ്ങിയ സന്ദര്‍ഭങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്‌കരിച്ചത്.
ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആൻഡ് റെസ്‌ക്യൂ സേന, ഇരിട്ടി സിവില്‍ ഡിഫന്‍സ് ടീം, ഇരിട്ടി, ഉളിക്കല്‍ പൊലീസ്, ഇരിട്ടി ആര്‍ടിഒ, ഇരിട്ടി താലൂക്കിലെ ഉദ്യോഗസ്ഥര്‍, ഇരിട്ടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ഉളിക്കല്‍, വള്ളിത്തോട് കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എന്നിവരാണ് മോക് ഡ്രില്ലില്‍ പങ്കെടുത്തത്. പേരട്ട ഗവ. എല്‍ പി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയത്. ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി അമല സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി, തൊട്ടിപ്പാലം മദ്രസ, പരിസര പ്രദേശങ്ങളിലെ കുടുംബങ്ങള്‍ എന്നിവരും മോക്ഡ്രില്ലിന്റെ ഭാഗമായി. രാവിലെ 9.40 ആരംഭിച്ച മോക് ഡ്രില്‍ 11.15 ഓടെ അവസാനിച്ചു.
previous post