കരുതൽ മേഖല നിശ്ചയിക്കാൻ വനം വകുപ്പു പുറത്തുവിട്ട 23 സംരക്ഷിത വനമേഖലകളിൽ 7 എണ്ണം ഇതിനുള്ള നടപടികൾ പൂർത്തിയാക്കാത്തവ. ആനമുടി ചോല, മതികെട്ടാൻ ചോല, പാമ്പാടുംചോല, മംഗളവനം പക്ഷി സങ്കേതം, കുറിഞ്ഞിമല, ചൂളന്നൂർ മയിൽ സങ്കേതം, മലബാർ വന്യജീവി സങ്കേതം എന്നിവ സംരക്ഷിത വനമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നു വനം വകുപ്പു തന്നെ സമ്മതിക്കുന്നു.
പക്ഷിസങ്കേതം, വന്യജീവി സങ്കേതം, ദേശീയോദ്യാനം എന്നിവ പ്രഖ്യാപിക്കാൻ ആദ്യ വിജ്ഞാപനം പുറത്തിറങ്ങി 2 വർഷത്തിനുള്ളിൽ അനുബന്ധ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാവുമെന്നു നിയമത്തിൽ വ്യക്തമാക്കിയിരിക്കെ, 2003 മുതൽ 2009 വരെ കാലയളവിൽ പ്രാഥമിക വിജ്ഞാപനം വന്ന ഈ 7 ദേശീയോദ്യാനങ്ങളുടെയും തുടർനടപടികൾ പൂർത്തിയാക്കി, സംരക്ഷിത മേഖലയാക്കിയുള്ള പ്രഖ്യാപനം ഉണ്ടായില്ല.
സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ കരുതൽ മേഖല സൃഷ്ടിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ, നടപടികൾ പൂർത്തിയാക്കാത്ത വന മേഖലയ്ക്കു കൂടി വനം വകുപ്പു കരുതൽ മേഖല വിജ്ഞാപനം ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്തെ 23 സംരക്ഷിത വനങ്ങളുടെ വിവരങ്ങൾ ചോദിച്ചു വനം മേധാവിക്കു സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ ട്രസ്റ്റി ജെയിംസ് വടക്കൻ നൽകിയ അപേക്ഷയിലാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഓരോ സംരക്ഷിത മേഖലയുടെയും വിശദാംശങ്ങൾ നൽകിയത്.
പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടി സങ്കേതങ്ങളുടെ കാര്യത്തിൽ എല്ലാ നടപടികളും പൂർത്തിയായെന്ന് സൂചികയിൽ പറഞ്ഞെങ്കിലും ഇതിന്റെയൊന്നും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല.
നടപടികൾ പൂർത്തിയായിട്ടില്ലെന്നതിനാൽ കരുതൽ മേഖല ബാധകമല്ലെന്നു സർക്കാരിനു വാദിക്കാമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചാൽ അതു സുപ്രീം കോടതി വിധിയുടെ പരിധിയിൽ വരുമെന്നാണു വനം വകുപ്പിന്റെ വാദം.