ഒരു നാടിൻ്റെയാകെ സന്തോഷമാണ് ഹാപ്പിനസ് ഫെസ്റ്റിവലെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ധർമശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലേക്കും ഹാപ്പിനസ് ഫെസ്റ്റിവൽ വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കൊവിഡിനുശേഷം വീടുകളിൽ നിന്നും പുറത്തിറങ്ങുന്ന ജനങ്ങൾക്ക് ഹാപ്പിനസ് ഫെസ്റ്റിവൽ പോലുള്ള അവസരങ്ങൾ ഏറെ ആശ്വാസം പകരുമെന്ന് മന്ത്രി പറഞ്ഞു. ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, ഉപാധ്യക്ഷ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ ,ഹാപ്പിനസ് ഫെസ്റ്റിവൽ പബ്ലിസിറ്റി കൺവീനർ സി പി മുഹാസ്, ജനറൽ കൺവീനർ എ നിശാന്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ഒ മുരളീധരൻ എന്നിവർ സംസാരിച്ചു.
ഗസലിലലിഞ്ഞ് ഹാപ്പിനസ് രാവ്
മഞ്ഞ് പെയ്തിറങ്ങിയ ഹാപ്പിനസ് ഫെസ്റ്റിവൽ രാവിൽ ഗസൽ മഴ പെയ്യിച്ച് റാസയും ബീഗവും ആസ്വാദകരുടെ മനം കവർന്നു.
ഓമലാളേ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ തുടങ്ങിയവരികളിലൂടെ
ആര്‍ദ്രമായ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും ഈണങ്ങൾ പെയ്തിറങ്ങി.. ഗസൽ സംഗീത രംഗത്തെ പ്രമുഖ ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും ചേർന്നൊരുക്കിയ മെഹ്ഫിൽ രാവിൽ അലിഞ്ഞു ചേരാൻ ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയത് നിറഞ്ഞ ആസ്വാദകർ. ഉറുദുഗാനങ്ങൾ, ബാബുരാജിൻ്റെയും രാഘവൻ മാഷിൻ്റെയും ഉമ്പായിയുടെയും ഈണങ്ങളുടെ കുളിരിൽ സദസ് ഒപ്പം ചേർന്നു. നീയെറിഞ്ഞ കല്ല് പാഞ്ഞെന്ന ഗാനത്തിൽ മകൾ സൈനബയും വേദിയിലെത്തി.. ലളിതസംഗീതത്തിൻ്റെ മാധുര്യം പകർന്ന ഗാനങ്ങളിൽ പ്രണയവും വിരഹവും കണ്ണീരും ഹൃദയത്തിലേറ്റിയാണ് ആസ്വാദകർ വിടവാങ്ങിയത്..
സന്തോഷ് കീഴാറ്റൂരിൻ്റെ ഏകപാത്ര നാടകം ‘ പെൺനടനും’ നിറഞ്ഞ സദസ്സിൻ്റെ കൈയടി നേടി.