ബഫർസോൺ വിഷയത്തിൽ ഇന്നത്തോടെ പഞ്ചായത്ത് ഹെൽപ് ഡെസ്കുകൾ സജ്ജമാകുമെന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത്. ജില്ലകളിൽ ബഫർസോൺ മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ എവിടെയൊക്കെ ഹെൽപ് ഡെസ്ക് സംവിധാനം സജ്ജമായി? എവിടെയൊക്കെ നേരിട്ടുള്ള സ്ഥലപരിശോധന തുടങ്ങി എന്നിവയെക്കുറിച്ച് മനോരമ ലേഖകർ നടത്തിയ അന്വേഷണം
തിരുവനന്തപുരം ജില്ലയിൽ അമ്പൂരി, വിതുര പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും രണ്ടിടത്തും സ്ഥലപരിശോധന തുടങ്ങിയിട്ടില്ല. ആര്യനാട് ഹെൽപ് ഡെസ്ക് തുടങ്ങിയില്ല.
കൊല്ലത്ത് കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. സ്ഥല പരിശോധന തുടങ്ങിയില്ല.
പത്തനംതിട്ടയിൽ സീതത്തോട്, പെരുനാട് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങി. സീതത്തോട് പഞ്ചായത്തിലെ ഗവി മേഖലയിൽ നേരിട്ടു സ്ഥലപരിശോധന തുടങ്ങി. പെരുനാട് പഞ്ചായത്തിൽ സ്ഥലപരിശോധന തുടങ്ങിയില്ല.
ഇടുക്കി ജില്ലയിൽ ഹെൽപ് ഡെസ്ക് സംവിധാനം അപൂർണമായി തുടരുന്നു.
എറണാകുളം ജില്ലയിൽ കുട്ടമ്പുഴയിലും കീരംപാറയിലും ഹെൽപ് ഡെസ്ക് തുടങ്ങി. പിണ്ടിമനയിൽ തുടങ്ങിയില്ല.
കല്ലൂർക്കാട്, മാറാടി, പായിപ്ര, മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തുകളിൽ ഇതുവരെ ബഫർസോൺ സംബന്ധിച്ചോ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതു സംബന്ധിച്ചോ നിർദേശം എത്തിയിട്ടില്ല. അടുത്ത ദിവസം കലക്ടർ യോഗം വിളിക്കുമെന്ന അറിയിപ്പു മാത്രമേ എത്തിയിട്ടുള്ളൂ. ബഫർസോൺ വിഷയം ചർച്ച ചെയ്യാനായി 30നു കൊച്ചി കോർപറേഷനിൽ യോഗം ചേരും.
തൃശൂരിലെ 13 പഞ്ചായത്തുകളിൽ തിരുവില്വാമലയിൽ മാത്രമാണ് ഹെൽപ് ഡെസ്ക് തുടങ്ങിയത്. 3 വാർഡുകളിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇതിൽ 2 വാർഡുകളിൽ സ്ഥലപരിശോധന ആരംഭിച്ചു.
പാലക്കാട് 12 പഞ്ചായത്തുകളിൽ 7 എണ്ണത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. സ്ഥലപരിശോധന തുടങ്ങിയില്ല.
മലപ്പുറത്ത് കാളികാവിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും കരുവാരകുണ്ട്, ചോക്കാട്, അമരമ്പലം, കരുളായി, വഴിക്കടവ് എന്നിവിടങ്ങളിൽ തുടങ്ങിയില്ല.
കോഴിക്കോട്ട് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പുതുപ്പാടി, കട്ടിപ്പാറ, ചങ്ങരോത്ത് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങി
കൂത്താളിയിൽ തുടങ്ങിയില്ല. മരുതോങ്കര പഞ്ചായത്തിൽ ഉദ്യോഗസ്ഥ സംഘം വീടുകളിലെത്തി പരാതികൾ സ്വീകരിച്ചു.
വയനാട് 12 തദ്ദേശസ്ഥാപനങ്ങളിൽ 11 ഇടത്തും ഹെൽപ് ഡെസ്ക് തുടങ്ങി. 2 ഇടത്തു മാത്രം സ്ഥലപരിശോധന ആരംഭിച്ചു.
കണ്ണൂരിൽ കൊട്ടിയൂർ, കേളകം എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെങ്കിലും സ്ഥലപരിശോധന ആരംഭിച്ചില്ല.