കത്തുവിവാദത്തിൽ ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ തള്ളി.
ഹൈക്കോടതി തള്ളിയതു കൊണ്ട് ഇവിടെ കേസ് തള്ളണമെന്നില്ലന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. രണ്ടും കേസും തമ്മിൽ ബന്ധമില്ലെന്നും വ്യക്തമാക്കി.
കരാർ നിയമനത്തിന് കത്തു നൽകിയതിനെക്കുറിച്ച് അന്വേഷിക്കുക, മേയർ ആര്യ രാജേന്ദ്രൻ മേയറായി ചുമതലയേറ്റതു മുതലുള്ള താൽക്കാലിക നിയമനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സുധീർഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ വാദം കേട്ടത്.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന പരാതിക്കാരന്റെ വാദത്തിൻമേൽ, ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അതിനു ശേഷം പരിഗണിക്കാമെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. ഇത്തരത്തിൽ ഒരു കത്ത് ഉണ്ടെങ്കിൽ അത് എപ്പോഴേ നശിപ്പിച്ചിട്ടുണ്ടാകാമെന്നു വാദത്തിനിടെ ഓംബുഡ്സ്മാൻ പരാമർശിച്ചു. കേസ് ഫെബ്രുവരി 22 നു വിചാരണയ്ക്കായി മാറ്റി.