പരിസ്ഥിതിലോല മേഖല (ബഫർ സോൺ) വിഷയത്തിൽ സർവേ നമ്പറുകൾ ഉൾപ്പെടുത്തി വനം വകുപ്പ് തയാറാക്കിയ ഭൂപടത്തിലും ഗുരുതര പിഴവുകൾ. പഞ്ചായത്തുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തി നിറങ്ങളിലൂടെ നിർണയിച്ചപ്പോഴുള്ള ആശയക്കുഴപ്പമാണു പ്രശ്നം. ഇന്നു പ്രസിദ്ധീകരിക്കുന്ന ഭൂപടത്തിൽ ഇതു തിരുത്തണമെന്ന് വിദഗ്ധസമിതി അധ്യക്ഷൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ നിർദേശം നൽകി.
സമിതിയുടെ ഇന്നലെ ചേർന്ന ഓൺലൈൻ യോഗമാണ് പിഴവുകൾ കണ്ടെത്തിയത്. ഭൂപടത്തിൽ നിർദിഷ്ട പരിസ്ഥിതി ലോല മേഖല (ചുവപ്പിനുള്ളിൽ പച്ച വര), വന്യജീവി സങ്കേതം (പിങ്ക്), പഞ്ചായത്ത് അതിർത്തി (കറുത്ത വര) എന്നിവയുണ്ട്. ഇവയുടെ അതിർത്തികൾ ചേരുന്നിടത്ത് ഒരു നിറമേ കാണാനാകുന്നുള്ളൂ. ഇത്തരം സ്ഥലങ്ങൾ മലയാളത്തിൽ വിശദീകരിച്ചു വ്യക്തത വരുത്താനാണു നിർദേശം.