തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ബഫർ സോൺ) വിഷയത്തിൽ സർക്കാർ നടപടികൾ കുഴഞ്ഞുമറിയുന്നു. പരാതികൾ സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയപരിധി അടുത്തമാസം 7 ആണ്. ഇനി 11 ദിവസം മാത്രം. എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്ക് സജ്ജമാക്കി, നേരിട്ടുള്ള സ്ഥലപരിശോധന ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കാൻ ഈ സമയത്തിനകം കഴിയുമോയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
പല ജില്ലകളിലും ഹെൽപ് ഡെസ്ക് രൂപീകരണത്തിനുള്ള പ്രാഥമിക യോഗങ്ങളാണ് ഇതുവരെ നടന്നത്. ഈ സ്ഥലങ്ങളിൽ സെക്രട്ടേറിയറ്റിലെ വനം വകുപ്പ് വിഭാഗത്തിൽനിന്നു പരാതികൾ കൈമാറേണ്ടതുണ്ട്. എത്ര പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചെന്ന കണക്കും പുറത്തുവിട്ടിട്ടില്ല. റവന്യു – വനം – തദ്ദേശ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രകടമാണ്.
ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ നേരിട്ടുള്ള സ്ഥലപരിശോധന ഭൂരിഭാഗം പഞ്ചായത്തുകളിലും തുടങ്ങിയിട്ടില്ല. കരടുഭൂപടത്തിൽ ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ സർവേ നമ്പറുകൾ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. സർവേ നമ്പറുകൾ പരിശോധിക്കാതെ ജനവാസമേഖലകളെക്കുറിച്ചു ജനങ്ങൾക്ക് കൃത്യമായി അറിയാൻ കഴിയില്ല.
ജനവാസമേഖലകൾ നിർണയിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ പ്രവർത്തനം യോഗങ്ങളിൽ മാത്രമൊതുങ്ങുകയാണെന്നും ആക്ഷേപമുണ്ട്. ഈ മാസം 20നു നടത്തിയ ഓൺലൈൻ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടിട്ടില്ല.