സർവകലാശാലാ ചാൻസലറുടെ അധികാരം വെട്ടുന്നതിനായി നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി.
സർവകലാശാലാ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കേണ്ടതുണ്ടോയെന്ന കാര്യത്തിലാണ് ഗവർണർ നിയമോപദേശം തേടിയത്.
സുപ്രീംകോടിയിലെ ഭരണഘടനാ വിദഗ്ധർ അടക്കമുള്ള മുതിർന്ന അഭിഭാഷകരുടെ നിയമോപദേശമാണു രാജ്ഭവൻ തേടിയത്. മുംബൈയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി രണ്ടിനു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സംസ്ഥാനത്തെ സർവകലാശാല ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാൻ രണ്ടു ബില്ലുകളാണു നിയമസഭ പാസാക്കിയത്.
അതിനിടെ, നിയമസഭ പാസാക്കിയ 17 ബില്ലുകളിൽ ഭൂരിഭാഗവും രാജ്ഭവനിലേക്കു സർക്കാർ അയച്ചുകൊടുത്തു. ആദ്യം അയച്ച മദ്യത്തിന്റെ വില ഉയർത്താനുള്ള നികുതി ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടു നൽകിയിരുന്നു.