പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള ഏകോപനം അടക്കം ഒരുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി വകുപ്പ്.
എന്നാൽ, പരിസ്ഥിതി വകുപ്പിനെ മാറ്റിനിർത്തി സുപ്രീംകോടതിയെ സമീപിക്കാനുള്ള ചുമതല സർക്കാർ ഏല്പിച്ചത് വനംവകുപ്പിനെയാണ്. വനം ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് സുപ്രീംകോടതിയിൽ നൽകേണ്ട സത്യവാങ്മൂലത്തിനുള്ള വിവരങ്ങൾ തയാറാക്കാൻ നിർദേശിച്ചിട്ടുള്ളത്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയോര മേഖലയിലെ ജനങ്ങൾ സംശയദൃഷ്ടിയോടെയാണു വനംവകുപ്പിന്റെ നടപടികളെ കാണുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുപരിസ്ഥിതി വകുപ്പ് സത്യവാങ്മൂലം തയാറാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതായിരുന്നു നല്ലതെന്ന അഭിപ്രായവും ഉയർന്നിരുന്നു. പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ പരിസ്ഥിതി വകുപ്പാണ് നേതൃത്വം നൽകേണ്ടിയിരുന്നതെന്ന അഭിപ്രായം വനം വകുപ്പിലെതന്നെ ഒരു വിഭാഗത്തിനുമുണ്ട്.
ജനുവരി അഞ്ചിനകം സത്യവാങ്മൂലം സമർപ്പിക്കാനാണു വനംവകുപ്പിനോടു നിർദേശിച്ചിട്ടുള്ളത്. ഇതുവരെ പൂർത്തീകരിച്ച നടപടികൾ അടക്കമുള്ള വിവരങ്ങളാകും സമർപ്പിക്കുക. ജിയോടാഗിംഗ് അടക്കമുള്ളവയുടെ ഏകോപനം വനംവകുപ്പിനാണ്.
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സാങ്കേതിക വിദഗ്ധരെ പരിശീലിപ്പി ക്കേണ്ട ചുമതലയും വനം വകുപ്പിനാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി വകുപ്പ് ഏകോപനം നിർവഹിച്ചിരുന്നെങ്കിൽ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമായിരുന്നു. മാത്രവുമല്ല, സർവേ നടപടികൾ ഇപ്പോൾ വനം, തദ്ദേശ സ്വയംഭരണം, റവന്യു തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ വകുപ്പുകളുടെ ഏകോപനം ഏറെ കാര്യക്ഷമമാക്കാൻ കഴിയുമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.