ഭിന്നശേഷിക്കുട്ടികളെ ചേർത്തുപിടിച്ച് സമഗ്രശിക്ഷ കേരളം ആരംഭിച്ച പ്രത്യേക പഠന പരിശീലനകേന്ദ്രങ്ങൾ (സ്‌പെഷ്യൽ കെയർ സെന്റർ). ഓൺലൈൻ പഠനത്തിന്റെ മടുപ്പിൽനിന്ന് ഭിന്നശേഷി കുട്ടികൾക്ക് രക്ഷയായി 2021 നവംബറിലാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്. ആദ്യം ഒരു മണിക്കൂർ രണ്ട് കുട്ടികൾക്ക് എന്ന രീതിയിലായിരുന്നു പരിശീലനം. ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിൽ 116 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിലധികം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഒന്നിച്ചിരുന്നുള്ള പഠനവും കൂട്ടുകൂടലും കളികളുമെല്ലാം ഭിന്നശേഷി കുട്ടികൾക്ക് അത്യാവശ്യമാണ്. ഇതിൽനിന്നാണ് പ്രത്യേക പഠന പരിശീലനകേന്ദ്രങ്ങൾ എന്ന ആശയത്തിലേക്ക് എത്തുന്നത്.
ഒരോ കുട്ടിയുടെയും കഴിവും പരിമിതിയും വിലയിരുത്തി വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പിന്തുണ നൽകുകയാണ് ചെയ്യുന്നതെന്ന് എസ്‌എസ്‌കെ ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ പി കെ മഞ്ജു പറഞ്ഞു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്ക് ആവശ്യമായ പരിശീലനമാണ് നൽകുന്നത്. പ്രത്യേക പരിശീലനം നേടിയ എസ്‌എസ്‌കെയുടെ പ്രതിനിധികളാണ് ക്ലാസെടുക്കുന്നത്.
സ്കൂളിലെ എല്ലാ പ്രവൃത്തിദിവസവും ഉച്ചകഴിഞ്ഞുള്ള സമയമാണ് നിലവിൽ പ്രത്യേക പഠന പരിശീലനകേന്ദ്രങ്ങളുടെ പ്രവർത്തനം. ശനിയാഴ്‌ചകളിൽ രാവിലെമുതൽ ആരംഭിക്കും. പഠനത്തിനായി അവരവർ പഠിക്കുന്ന സ്കൂളിലെ കേന്ദ്രങ്ങളിൽ എത്തേണ്ടതില്ലെന്നതും ആശ്വാസമാണ്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഏറ്റവും അടുത്ത സ്കൂളിലെ കേന്ദ്രത്തിലെത്താം. എറണാകളും ഉപജില്ലയിൽ അഞ്ച് കേന്ദ്രങ്ങളുണ്ട്. ഇതിൽ വെണ്ണല ജിഎച്ച്‌എസ്‌എസിലെ കേന്ദ്രത്തിൽ 28 കുട്ടികളുണ്ട്. കേന്ദ്രങ്ങളിലേക്ക് കൊച്ചി നഗരസഭ പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.