ബഫർ സോ ണുമായി ബന്ധപ്പെട്ടു ജനുവരി അഞ്ചിനകം സംസ്ഥാന വനം വകുപ്പ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരുങ്ങുന്നു. ഉപഗ്രഹസർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളും 2020-21 ലെ സർവേ റിപ്പോർട്ടും നിലവിൽ സ്വീകരിക്കുന്ന ജിയോടാഗിംഗ് അടക്കമുള്ള സാങ്കേതിക നടപടിക്രമങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാകും സുപ്രീംകോടതിയെ അറിയിക്കുക.
ജനുവരി അഞ്ചിനകം തൽസ്ഥിതി വിവരങ്ങൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ ജനുവരി 11നു കേസ് പരിഗണിക്കുന്പോൾ ഇപ്പോഴത്തെ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നേരത്തേതന്നെ കോടതിയെ സമീപിക്കുന്നത്.
ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് വൈൽഡ് വാർഡനെ സർക്കാർ ചുമതലപ്പെടുത്തി. ജനുവരി 11നു കോടതിയിൽ കേന്ദ്രസർക്കാരിന്റെ കേസും കേരളത്തിന്റെ പുനഃപരിശോധനാ ഹർജിയും പരിഗണിക്കുന്പോൾ, കേരളത്തിന്റെ ഭാഗം അവതരിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നിലപാടുകൾ അഞ്ചിനു മുൻപു കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ സാ ധിക്കൂ എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ചു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. കേസിൽ കേരളത്തിനു കക്ഷിചേരണമെങ്കിലും ഇതുവരെയുള്ള നടപടിക്രമങ്ങൾ കോടതിയെ അറിയിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ സേവനം തേടുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത്തരം ചിലരുമായുള്ള ആശയവിനിമയങ്ങളും ആരംഭിച്ചതായും സൂചനയുണ്ട്.
വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾ അടക്കമുള്ള 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയത്. എത്രത്തോളം കെട്ടിടങ്ങളുണ്ടെന്നു കണ്ടെത്താൻ സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഗ്രഹ സർവേ. എന്നാൽ, മരച്ചില്ലകൾ മറച്ചതും മറ്റു സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടതുമായ 30,000 മുതൽ 35,000 കെട്ടിടങ്ങൾ വരെ ഉൾപ്പെടുത്താനുണ്ടാകുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. ഉപഗ്രഹ സർവേയിൽ കണ്ടെത്താനാകാത്തതു സംബന്ധിച്ച പരാതികൾ പരിഗണിച്ചപ്പോൾ ഏതാണ്ട് 20,000 ത്തോളം പരാതികൾ ഇതുവരെ സർക്കാരിലേക്കു ലഭിച്ചിട്ടുമുണ്ട്.
ഇതിനിടെ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുന്നതു പ്രദേശത്തിനു ഗുണകരമാകുമോ എന്ന ആശങ്ക പ്രദേശവാസികളും പങ്കുവയ്ക്കുന്നു. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിരവധി തദ്ദേശ സ്ഥാപനങ്ങളും സർക്കാരിനെ സമീപിക്കുന്നുണ്ട്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തെ എതിർക്കാത്ത സർക്കാർ, കക്ഷിചേരാൻ അനുമതി നൽകിയിട്ടുമില്ല.
പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ പൂർണമാകാൻ കെഎസ്ആർഇസി (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്റ് സെന്റർ) വികസിപ്പിച്ച മൊബൈൽ ആപ്പിൽ ജിയോടാഗ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുള്ള സാങ്കേതിക പരിശീലനം അടക്കം പൂർത്തീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ സാങ്കേതിക വിദഗ്ധരെ വനം ജില്ലാ മേധാവിക്കു കൈമാറണം. വനംവകുപ്പാകും പരിശീലനം നൽകുക.
ക്രിസ്മസിനു ശേഷം പരിശീലനം പൂർത്തിയാക്കാനാണു നിർദേശിച്ചിട്ടുള്ളത്. ഇതിനിടയിലാണ് പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.