അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയെന്ന പേരിലാണ് കടമെടുപ്പ്. കടപ്പത്രത്തിന്റെ ലേലം ഇൗ മാസം 27നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ പോർട്ടൽ വഴി നടക്കും.
കേരളത്തിന് ഇൗ സാമ്പത്തികവർഷം കടമെടുക്കാൻ 2000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4060 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ കടമെടുപ്പു പരിധി 6060 കോടിയായി വർധിച്ചു.